ഇസ്രയേലും ഹിസ്ബുള്ളയും അയഞ്ഞു; യുദ്ധം ഒഴിവായി
Friday, January 30, 2015 11:25 PM IST
ജറൂസലേം: കഴിഞ്ഞദിവസം രണ്ട് ഇസ്രേലി സൈനികരെ ലബനനിലെ ഹിസ്ബുള്ള തീവ്രവാദികള്‍ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അയവ്. കൂടുതല്‍ ആക്രമണം നടത്തില്ലെന്ന് ലബനനിലെ യുഎന്‍ സമാധാനസേന മുഖേന അയച്ച സന്ദേശത്തില്‍ ഹിസ്ബുള്ള വ്യക്തമാക്കിയെന്ന് ഇസ്രയേല്‍ അറിയിച്ചു. യുദ്ധം വ്യാപിപ്പിക്കാന്‍ ആഗ്രഹമില്ലെന്ന് ഇസ്രയേല്‍ അറിയിച്ചതായി ബെയ്റൂട്ടില്‍ ഹിസ്ബുള്ള വക്താവ് റോയിട്ടേഴ്സിനോടു പറഞ്ഞു.

യുഎന്‍ സമാധാനസേനയില്‍നിന്നു സന്ദേശം ലഭിച്ചതായി ഇസ്രേലി സൈനിക റേഡിയോയില്‍ നടത്തിയ പ്രക്ഷേപണത്തില്‍ ഇസ്രേലി സൈനിക മേധാവി മോഷെ യാലോണ്‍ സ്ഥിരീകരിച്ചു. ലബനീസ് അതിര്‍ത്തിക്കു സമീപത്തുനിന്ന് ഹിസ്ബുള്ളകള്‍ അയച്ച മിസൈലേറ്റാണു ബുധനാഴ്ച ഇസ്രേലി സൈനികവാഹനങ്ങള്‍ അഗ്നിക്കിരയായതും രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതും. ഏഴു സൈനികര്‍ക്കു പരിക്കേറ്റു.

അടുത്തയിടെ ഇസ്രയേല്‍ ഗോലാന്‍കുന്നില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ വിപ്ളവഗാര്‍ഡ് കമാന്‍ഡറും ആറു ഹിസ്ബുള്ള ഭടന്മാരും കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയായാണ് ഹിസ്ബുള്ളകള്‍ ബുധനാഴ്ച മിസൈല്‍ ആക്രമണം നടത്തിയത്.


ഇതെത്തുടര്‍ന്ന് ലബനീസ് പ്രദേശത്തേക്ക് ഇസ്രയേല്‍ നടത്തിയ പീരങ്കി ആക്രമണത്തില്‍ യുഎന്‍ സേനയിലെ സ്പാനിഷ് ഭടന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ഇസ്രയേല്‍ ഇതെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സ്പാനിഷ് സ്ഥാനപതിക്ക് ഉറപ്പു നല്‍കി.

2006ല്‍ ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ നടത്തിയ 36 ദിന യുദ്ധത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ സംഘര്‍ഷത്തിനാണ് ഇപ്പോള്‍ അയവു വന്നിരിക്കുന്നത്. ഇന്നലെ അതിര്‍ത്തി ശാന്തമായിരുന്നു. എന്നാല്‍ ഇസ്രേലി ഡ്രോണുകള്‍ നിരീക്ഷണപ്പറക്കല്‍ തുടരുന്നതായി ലബനീസ് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ പ്രസിഡന്റ് അസാദിനെ സഹായിക്കുന്ന തിരക്കിലാണ് ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളകള്‍. ഇസ്രയേലാകട്ടെ മാര്‍ച്ച് 17നു നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.