വടക്കന്‍ ഇറാക്കിലെ എണ്ണ ശുദ്ധീകരണശാല ഐഎസ് പിടിച്ചെടുത്തു
വടക്കന്‍ ഇറാക്കിലെ എണ്ണ ശുദ്ധീകരണശാല ഐഎസ് പിടിച്ചെടുത്തു
Sunday, February 1, 2015 12:23 AM IST
ബാഗ്ദാദ്: വടക്കന്‍ ഇറാക്കിലെ കിര്‍കുക്ക് നഗരത്തിലെ എണ്ണ ശുദ്ധീകരണശാല ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ പിടിച്ചെടുത്തു. ശുദ്ധീകരണശാലയിലെ 15 തൊഴിലാളികളെ കാണാതായി. ഇതിനിടെ, തലസ്ഥാനമായ ബാഗ്ദാദിലും സമീപപ്രദേശത്തും നടന്ന സ്ഫോടനത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഖുബാസിലെ എണ്ണശുദ്ധീകരണശാല ഭീകരര്‍ പിടിച്ചെടുത്തതായി നോര്‍ത്തേണ്‍ ഓയില്‍ കമ്പനി അധികൃതര്‍ അറിയിച്ചു. ശുദ്ധീകരണശാല വളഞ്ഞ ഭീകരര്‍ തൊഴിലാളികളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഇവരെ ബന്ധികളാക്കിയിരിക്കാമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. വടക്കന്‍ ഇറാക്കിലെ നാല് എണ്ണശുദ്ധീകരണ ശാലകള്‍ ഭീകരര്‍ പിടിച്ചെടുത്തിട്ടുണ്ട്.


ഖുബാസില്‍ കുര്‍ദ് സൈന്യവും ഐഎസ് ഭീകരരും തമ്മിലുള്ള പോരാട്ടം രൂക്ഷമായി. ഖുബാസില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഭീകരര്‍ ശനിയാഴ്ച പിടിച്ചെടുത്ത എണ്ണശാല. ദിവസം 10,000 ബാരല്‍ എണ്ണ ഉല്പാദിപ്പിച്ചുക്കൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 15,000 ബാരല്‍ എണ്ണയാണ് ഭീകരര്‍ ഉല്പാദിപ്പിക്കുന്നത്.

തെക്കന്‍ ബാഗ്ദാദിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ ഏഴു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. സുന്നി നഗരമായ താജിയില്‍ നടന്ന സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഇറാക്കി സൈന്യവും ഐഎസും തമ്മിലുള്ള ഷെല്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും 44 പേര്‍ക്കു പരിക്കേല്ക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.