എയര്‍ ഏഷ്യ വിമാനാപകടം: അപകടസമയത്ത് മുഖ്യപൈലറ്റ് സീറ്റില്‍ ഇല്ലായിരുന്നു
Sunday, February 1, 2015 12:23 AM IST
സിംഗപ്പൂര്‍/ജക്കാര്‍ത്ത: 162 യാത്രക്കാരുമായി ഡിസംബര്‍ 28നു ജാവാ കടലില്‍ കാണാതായ എയര്‍ ഏഷ്യന്‍ വിമാനത്തിന്റെ മുഖ്യ പൈലറ്റ് അപകടസമയത്ത് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നില്ലെന്നു വെളിപ്പെടുത്തല്‍. വിമാനത്തിലെ ഫ്ളൈറ്റ് ഓഗ്മെന്റേഷന്‍ കംപ്യൂട്ടറിലുണ്ടായ തകരാര്‍ പരിഹരിക്കുന്നതിനായി ക്യാപ്റ്റനായ ഇന്തോനേഷ്യന്‍ പൈലറ്റ്് ഇരിയാന്റൊ സീറ്റില്‍നിന്നും മാറിയെന്നാണ് അന്വേഷണസംഘത്തിന്റെ സ്ഥിരീകരിക്കാത്ത വെളിപ്പെടുത്തല്‍.

വിമാനകോക്പിറ്റില്‍ ഇടുത്തു വശത്താണ് മുഖ്യപൈലറ്റിന്റെ സീറ്റ്. വലതുവശത്തുള്ള സഹ പൈലറ്റിന്റെ സീറ്റിന്റെ പിന്നിലായാണ് ഈ കംപ്യൂട്ടറിന്റെ സ്ഥാനം. ഇതിനാലാവണം പൈലറ്റ് സീറ്റ് വിട്ടതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. എന്നാല്‍, തകരാര്‍ പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അനുവദനീയമായതിലും കൂടുതല്‍ ഉയരത്തിലേക്ക് പറന്നു. ഈ സമയത്ത് അനുഭവസമ്പത്ത് കുറഞ്ഞ ഫ്രഞ്ച് സഹപൈലറ്റ് റെമി പ്ളസലായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. പ്രധാന പൈലറ്റ് തിരിച്ചെത്തി നിയന്ത്രണമേറ്റെടുത്തെങ്കിലും അപകടം സംഭവിച്ചെന്നാണ് കണ്െടത്തല്‍. എന്നാല്‍, അപകടത്തെക്കുറിച്ച് എയര്‍ ഏഷ്യ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.


കഴിഞ്ഞ ഡിസംബര്‍ 28ന് ഇന്തോനേഷ്യയിലെ സുരബായയില്‍നിന്നു സിംഗപ്പൂരിലേക്ക് പറന്ന വിമാനമാണ് ജാവാ കടലില്‍ തകര്‍ന്നുവീണത്. അപകടത്തില്‍പ്പെടുന്നതിന് ഒരാഴ്ചമുമ്പുതന്നെ വിമാനത്തിന്റെ ഫ്ളൈറ്റ് ഓഗ്മെന്റേഷന്‍ കംപ്യൂട്ടറില്‍ തകരാറുകള്‍ ശ്രദ്ധയില്‍പ്പട്ടിരുന്നതായും ഇവ പരിഹരിക്കാതെ ഒരുതവണ വിമാനം പറത്തിയതായും അപകടം അന്വേഷിക്കുന്ന ഇന്തോനേഷ്യയിലെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി കമ്മിറ്റിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ തകരാര്‍ പരിഹരിക്കുന്നതിനിടെയാണു വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് ബ്ളൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, മുഖ്യപൈലറ്റ് ഫ്ളൈറ്റ് ഓഗ്മെന്റേഷന്‍ കമ്പ്യൂട്ടറിന്റെ ബന്ധം വിച്ഛേദിച്ചത് അന്വേഷണസംഘത്തെ അദ്ഭുതപ്പെടുത്തി. ഇത്തരം തകരാറുണ്ടാകുന്ന അവസരങ്ങളില്‍ കംപ്യൂട്ടറിനെ റീസെറ്റ് ചെയ്യുകയാണ് പതിവ്.

ഇതിനിടെ, എയര്‍ ഏഷ്യന്‍ വിമാന കമ്പനിക്കെതിരേ ഫ്രഞ്ച് പൈലറ്റ് റെമി പ്ളസലിന്റെ കുടുംബം കേസ് ഫയല്‍ ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.