കല്‍ക്കരി ഖനി സ്ഫോടനം: 32 പേര്‍ കൊല്ലപ്പെട്ടു
Thursday, March 5, 2015 11:37 PM IST
ഡൊണെറ്റ്സ്ക്: കിഴക്കന്‍ യുക്രെയ്നില്‍ വിമതരുടെ ശക്തികേന്ദ്രമായ ഡൊണെറ്റ്സ്കിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 32 പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അതിരാവിലെയാണ് സ്ഫോടനമുണ്ടായത്. 45ല്‍ അധികം പേര്‍ ഖനിയില്‍ കുടുങ്ങി കിടക്കുന്നതായിട്ടാണ് സൂചന. ഇവരില്‍ കുറേപ്പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വിമതരും യുക്രെയ്ന്‍ സര്‍ക്കാരും തമ്മിലുള്ള പോരാട്ടവുമായി സ്ഫോടനത്തിനു ബന്ധമില്ലെന്നു സസ്യാഡ്കോ ഖനി അധികൃതര്‍ വ്യക്തമാക്കി.

വിമതരും സര്‍ക്കാരും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന പ്രദേശമാണ് ഡൊണെറ്റ്സ്ക്.സ്ഫോടനത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്െടന്ന് യുക്രെയ്ന്‍ പ്രധാനമന്ത്രി ആര്‍സെനി യാറ്റ്സെന്യൂക് അറിയിച്ചു. എന്നാല്‍ റഷ്യന്‍ പക്ഷപാതികളായ വിമതര്‍ രക്ഷാപ്രവര്‍ത്തകരെ പ്രദേശത്തേക്ക് കടന്നുചെല്ലാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അപകടത്തില്‍പ്പെട്ടവര്‍ ജീവനോടെയുണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ വിഷവാതകം നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. യുക്രെയിനിലെ വിമതരുടെ ശക്തികേന്ദ്രത്തിലാണ് നിര്‍ദിഷ്ട ഖനി പ്രവര്‍ത്തിക്കുന്നത്. 2007ല്‍ ഇവിടെയുണ്ടായ സ്ഫോടനത്തില്‍ 106 തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.