കൊറിയയില്‍ യുഎസ് അംബാസഡര്‍ക്കു കുത്തേറ്റു
കൊറിയയില്‍ യുഎസ് അംബാസഡര്‍ക്കു കുത്തേറ്റു
Friday, March 6, 2015 11:04 PM IST
സിയൂള്‍: പൊതുപരിപാടിയില്‍ സംബന്ധിക്കാനെത്തിയ ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ അംബാസഡര്‍ മാര്‍ക്ക് ലിപ്പേര്‍ട്ടിനുനേരേ ഷേവിംഗ് സെറ്റ് ആക്രമണം. ആക്രമണത്തില്‍ ലിപ്പേര്‍ട്ടിന്റെ മുഖവും കൈയും പിളര്‍ന്നു. അമേരിക്ക-ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിനെ എതിക്കുന്ന കിം കി-ജോങ് എന്ന അമ്പത്തഞ്ചുകാരനാണ് ആക്രമണം നടത്തിയത്. മുഖത്തും ഇടതു കൈയിലും മാരക പരിക്കേറ്റ നാല്‍പ്പത്തിരണ്ടുകാരനായ ലിപ്പേര്‍ട്ടിനെ രണ്ടു മണിക്കൂറോളം ശസ്ത്രക്രിയയ്ക്കുവിധേയനാക്കി. ലിപ്പേര്‍ട്ടിന്റെ മുഖത്ത് 80 തുന്നല്‍ വേണ്ടിവന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആക്രമണത്തെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ജെയൂന്‍ ഹെയ് അപലപിച്ചു. ഇത് അമേരിക്കന്‍ അംബാസഡറിന്റെ മുഖത്തിനുനേരേയുള്ള ആക്രമണംമാത്രമല്ല, അമേരിക്കന്‍-ദക്ഷിണ കൊറിയന്‍ സഖ്യത്തിന്റെ നേര്‍ക്കുള്ളതു കൂടിയാണ്. അതിനാല്‍ ഒരിക്കലും ഇത് അനുവദിച്ചുകൂട എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെ അമേരിക്കയും ശക്തമായ ഭാഷയില്‍ അപലപിച്ചു.

ലിപ്പേര്‍ട്ട് നാലു ദിവസമെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് അദ്ദേഹത്തെ ചികിത്സിച്ച സിയൂളിലെ യൊന്‍സേയി സെവറന്‍സ് ആശുപത്രിയിലെ ഡോക്ടര്‍ ജുംഗ് നാം-ഷിക് പറഞ്ഞു. വിഭജിക്കപ്പെട്ട കൊറിയന്‍ മേഖലയെ ഒന്നിപ്പിക്കണമെന്ന മുദ്രാവാക്യം മുഴക്കിയാണ് കിം കി-ജോങ് അമേരിക്കന്‍ അംബാസഡറെ ആക്രമിച്ചത്. ഇരു രാജ്യങ്ങളും സംയുക്തമായി വര്‍ഷാവര്‍ഷം നടത്തുന്ന സൈനിക അഭ്യാസം തിങ്കളാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. സൈനിക പരിശീലനം കൊറിയന്‍ മേഖലയിലെ പിരിമുറുക്കം വര്‍ധിപ്പിക്കുകയേയുള്ളൂ എന്ന് ഇടതു പ്രവര്‍ത്തകര്‍ നിരീക്ഷിച്ചിരുന്നു.


ലിപ്പേര്‍ട്ടിനെ നിലത്തു വീഴ്ത്തിയ അക്രമി അദ്ദേഹത്തിന്റെ മുഖത്തും കൈയിലും തുടര്‍ച്ചയായി വരഞ്ഞു. സുരക്ഷാവലയം ഭേദിച്ച് അംബാസഡറുടെ നേര്‍ക്ക് ചാടിവീഴുകയായിരുന്നു കിം കി-ജോങ്. പത്തിഞ്ചു നീളമുള്ള ആയുധം വീട്ടില്‍നിന്നുകരുതിയായിരുന്നു അക്രമി അംബാസഡര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തിയതെന്നു പോലീസ് പറഞ്ഞു. നിലവില്‍ കുഴപ്പമില്ലെന്നും സുഖംപ്രാപിച്ചുവരുന്നെന്നും ലിപ്പേര്‍ട്ട് തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ലിപ്പേര്‍ട്ടിനെ ഫോണില്‍വിളിച്ച് കാര്യങ്ങള്‍ തിരക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.