നിമ്രദിലെ ചരിത്രശേഷിപ്പുകള്‍ ഐഎസ് നശിപ്പിച്ചു
നിമ്രദിലെ ചരിത്രശേഷിപ്പുകള്‍ ഐഎസ് നശിപ്പിച്ചു
Saturday, March 7, 2015 12:01 AM IST
ബാഗ്ദാദ്: ചരിത്രത്തിന്റെ വിശിഷ്ടമായ ശേഷിപ്പുകള്‍ നശിപ്പിച്ചുകൊണ്ട് ഇസ്ലാമിക് സ്റേറ്റ് (ഐഎസ്) ഇറാക്കില്‍ സാംസ്കാരിക കാടത്തം നടപ്പാക്കുന്നു. ക്രിസ്തുവിനു 13 നൂറ്റാണ്ടു മുമ്പു സ്ഥാപിച്ച നിമ്രദ് നഗരത്തിലെ പൌരാണിക ശിലാരൂപങ്ങള്‍ ഐഎസ് സൈന്യം കഴിഞ്ഞ ദിവസങ്ങളില്‍ നശിപ്പിച്ചു.

ഇറാക്കിന്റെ വടക്കുകിഴക്ക് മൊസുള്‍ പട്ടണത്തിനു തെക്കാണു നിമ്രദ്. നിനവേ പ്രവിശ്യയിലാണു പട്ടണം. ഒരു കാലത്തു മെസപ്പൊട്ടേമിയ അടക്കിവാണിരുന്ന അസീറിയന്‍ ഭരണാധികാരികളാണു നിമ്രദ് പണിയിച്ചത്. ടൈഗ്രിസ് നദിക്കരയിലെ ഈ പട്ടണത്തിന്റെ പഴയ പേര് കല്‍ഹു. ബൈബിളില്‍ സൃഷ്ടിയുടെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന നിമ്രോദിന്റെ പേര് പിന്നീടാണു പട്ടണത്തിനു ലഭിച്ചത്. ലോകത്തിലെ ആദ്യത്തെ വീരപുരുഷന്‍ എന്നാണു നായാട്ടുവീരനായ നിമ്രോദിനെ ബൈബിള്‍ വിശേഷിപ്പിക്കുന്നത്.

അസീറിയന്‍ രാജാവ് ഷല്‍മനേസര്‍ ഒന്നാമന്‍ (ബിസി 1274-1245) ആണു പട്ടണം പണിയിച്ചത്. ബിസി 822ല്‍ ഇതു അസീറിയന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി. ബിസി 722നും 705നുമിടയില്‍ തലസ്ഥാന പദവി നഷ്ടമായി.


മനുഷ്യന്റെ ശിരസോടുകൂടിയ ചിറകുള്ള കാളകള്‍ (ലമാസു) അടക്കം ഒട്ടേറെ വലിയ ശില്പങ്ങള്‍ ഇവിടെയുണ്ടായിരുന്നു. ഇവിടത്തെ അസീറിയന്‍ ദേവരൂപങ്ങളില്‍ നല്ല പങ്ക് കഴിഞ്ഞ നൂറ്റാണ്ടില്‍ പാശ്ചാത്യ മ്യൂസിയങ്ങളിലെത്തി.

ശേഷിക്കുന്നവ മൊസുള്‍ മ്യൂസിയത്തില്‍വച്ചിരുന്നു. ഐഎസ് ജിഹാദി ഭടന്മാര്‍ അവ തകര്‍ക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ലഭിച്ചു. പാറ തുരക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചാണു ശിലാരൂപങ്ങള്‍ നശിപ്പിച്ചത്. മൂവായിരം വര്‍ഷം പഴക്കമുള്ളവയാണു മിക്ക ശില്പങ്ങളും.

മൊസുള്‍ മ്യൂസിയം നശിപ്പിച്ചതിനെ അഫ്ഗാനിസ്ഥാനിലെ ബാമിയന്‍ ബുദ്ധശില്പങ്ങള്‍ തകര്‍ത്തതിനോടാണ് യുനെസ്കോ ഡയറക്ടര്‍ ജനറല്‍ ഐറിനാ ബൊകോവ് സാമ്യപ്പെടുത്തിയത്. എണ്ണായിരത്തിലേറെ അപൂര്‍വ ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്ന മൊസുള്‍ ലൈബ്രറി ഐഎസ് ഭടന്മാര്‍ കഴിഞ്ഞദിവസങ്ങളില്‍ അഗ്നിക്കിരയാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.