അറബ് ലീഗ് സംയുക്തസൈന്യം രൂപീകരിക്കുന്നു
Monday, March 30, 2015 11:35 PM IST
കയ്റോ: അറബ് മേഖലയിലെ പ്രശ്നങ്ങള്‍ നേരിടാന്‍ അറബ് ലീഗ് സംയുക്തസൈന്യം രൂപീകരിക്കുന്നു. ഐഎസ് അടക്കമുള്ള ഗുരുതരപ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ അറബ്ലീഗ് സംയുക്ത സൈന്യം രൂപീകരിക്കാന്‍ ധാരണയായതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫന്നാ അല്‍ സിസി കയ്റോയില്‍ പറഞ്ഞു.

ഈജിപ്തിലെ ഷാം എല്‍ ഷെയ്ക്ക് സുഖവാസകേന്ദ്രത്തില്‍ നടന്ന അറബ്ലീഗിന്റെ 26ാമതു വാര്‍ഷിക സമ്മേളനത്തിലാണു സംയുക്ത സൈന്യം രൂപീകരിക്കാന്‍ ധാരണയായത്. പ്രത്യക്ഷത്തില്‍ ഐഎസിനെതിരായ പടയൊരുക്കമാണ് അറബ് ലീഗ് സംയുക്തസൈന്യ രൂപീകരണത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്. സിറിയയിലും ഇറാക്കിലും രക്തച്ചൊരിച്ചില്‍ തുടരുന്ന ഇസ്ലാമിക് സ്റേറ്റ് ലിബിയ, അഫ്ഗാനിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളിലേക്കും തങ്ങളുടെ സ്വാധീനം വളര്‍ത്താനുള്ള പരിശ്രമത്തിലാണ്.


സൈന്യത്തിന്റെ ഘടന, പ്രവര്‍ത്തനം മുതലായവ നിശ്ചയിക്കാന്‍ അറബ്ലീഗിന്റെ ഉന്നതസംഘം അടുത്തമാസം യോഗം ചേരുമെന്നു പ്രസിഡന്റ് അബ്ദല്‍ ഫന്നാ അല്‍ സിസി പറഞ്ഞു. 40,000 ട്രൂപ്പ് സൈനികര്‍ ഉള്‍ക്കൊള്ളുന്ന സംയുക്ത സൈന്യമാണു രൂപീകരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധവിമാനങ്ങളും കപ്പലുകളും സൈന്യത്തിനു ശക്തിപകരും.

രണ്ടുദിവസം നീണ്ട അറബ്് ലീഗ് ഉച്ചകോടിയില്‍ യെമനിലെ സംഘര്‍ഷമടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയായി. യെമനില്‍ ഹൌതിസേനയ്ക്കെതിരേയുള്ള സൌദിയുടെ സൈനിക നടപടിയെ അറബ്് ലീഗ് സ്വാഗതം ചെയ്തു. യെമനില്‍ റിബലുകളെ കീഴടക്കുന്നതുവരെ ആക്രമണം തുടരുമെന്നും അറബ്ലീഗ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.