യെമന്‍ അഭയാര്‍ഥി ക്യാമ്പില്‍ വ്യോമാക്രമണം; 45 മരണം
Tuesday, March 31, 2015 11:47 PM IST
സനാ :വടക്കന്‍ യെമനിലെ അല്‍ മസ്റാക് അഭയാര്‍ഥി ക്യാമ്പില്‍ വ്യോമാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെടുകയും 65 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി അന്തര്‍ദേശീയ മൈഗ്രേഷന്‍ സംഘടന(ഐഒഎം) അറിയിച്ചു.

സൌദി അറേബ്യയുടെ നേതൃത്വത്തിലുള്ള പത്തംഗ അറബി രാജ്യങ്ങളുടെ സഖ്യം അഞ്ചാംദിവസവും തുടര്‍ച്ചയായി യെമനില്‍ ഹൌതി ഷിയാ വിമതര്‍ക്ക് എതിരേ വ്യോമാക്രമണം തുടരുകയാണ്.

ഇതേസമയം, ഇറാന്റെ പിന്തുണയുള്ള ഹൌതികള്‍ നടത്തിയ ആക്രമണത്തിലാണ് അഭയാര്‍ഥി ക്യാമ്പിലുള്ളവര്‍ക്കു ജീവഹാനി നേരിട്ടതെന്ന് യെമന്‍ വിദേശമന്ത്രി യാസീന്‍ സൌദിയില്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.

ഏഡന്‍ നഗരം പിടിക്കാന്‍ ഹൌതികള്‍ ശ്രമം തുടരുകയാണ്. ഹൌതികളും പ്രസിഡന്റ് അബ്ദു റബ് മന്‍സൂര്‍ ഹാദിയുടെ സൈനികരും തമ്മില്‍ ശക്തമായ പോരാട്ടമാണു നടക്കുന്നത്.


കഴിഞ്ഞ വ്യാഴാഴ്ച ഈജിപ്തിലെ അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഏഡന്‍വിട്ട ഹാദി ഇതുവരെ തിരിച്ചെത്തിയിട്ടില്ല. സൌദി രാജാവിന്റെ വിമാനത്തില്‍ ഹാദി റിയാദിലേക്കു പോയെന്നാണു റിപ്പോര്‍ട്ട്.

യെമന്‍ തലസ്ഥാനമായ സനായിലും ഇന്നലെ സൌദി വിമാനങ്ങള്‍ ശക്തമായ ആക്രമണം നടത്തി. നുഗം മേഖലയിലെ ആയുധ സംഭരണഡിപ്പോ ആക്രമണത്തില്‍ തകര്‍ന്നു.

യെമനില്‍ യുദ്ധം രൂക്ഷമായതോടെ വിദേശികള്‍ പലായനം ചെയ്തു തുടങ്ങി. ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ വിദേശരാജ്യങ്ങള്‍ തങ്ങളുടെ പൌരന്മാരെ ഒഴിപ്പിച്ചുതുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.