ഐഎസിന്റെ കൂട്ടക്കുരുതി വീണ്ടും; 30 ക്രൈസ്തവരെ വധിച്ചു
ഐഎസിന്റെ കൂട്ടക്കുരുതി വീണ്ടും; 30 ക്രൈസ്തവരെ വധിച്ചു
Monday, April 20, 2015 12:08 AM IST
ട്രിപ്പോളി: ലിബിയയില്‍ ഐഎസ് ഭീകരര്‍ വീണ്ടും ക്രൈസ്തവരെ വധിച്ചു. രണ്ടു ഗ്രൂപ്പുകളിലായി 30 എത്യോപ്യന്‍ ക്രൈസ്തവരെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐഎസ് ഇന്നലെ പുറത്തുവിട്ടു. 29 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണു പുറത്തുവന്നിരിക്കുന്നത്. 12പേര്‍ കടല്‍ത്തീരത്തു തലയറുത്തും 18പേര്‍ മരുഭൂമിയില്‍ വെടിയേറ്റും വധിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണു വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. രണ്ടു ഭാഗങ്ങളും ചേര്‍ത്താണ് 29 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ നിര്‍മിച്ചിരിക്കുന്നത്.

ശത്രുക്കളായ എത്യോപ്യന്‍ സഭയിലെ ക്രൈസ്തവര്‍ എന്ന് എഴുതിക്കാണിക്കുന്ന വീഡിയോയില്‍ മുഖംമൂടി ധരിച്ച തോക്കുധാരികളായ ഭീകരര്‍ ക്രൈസ്തവരെ മതംമാറാന്‍ ഭീഷണിപ്പെടുത്തുന്നതും ദൃശ്യമാണ്.


ഫെബ്രുവരിയില്‍ 21 കോപ്റ്റിക് ക്രൈസ്തവരെ ലിബിയന്‍ തീരത്ത് ഐഎസ് കഴുത്തറത്തു കൊലപ്പെടുത്തിയിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയിലുള്ള ഐഎസിന്റെ ലോഗോ പുതിയ വീഡിയോയിലും ദൃശ്യമാണ്.

കൊലപാതകങ്ങള്‍ക്കുമുമ്പു, സിറിയയിലെ ക്രൈസ്തവര്‍ പ്രത്യേകനികുതി അടയ്ക്കുക അല്ലെങ്കില്‍ മതംമാറുക എന്ന നിര്‍ദേശത്തെപ്പറ്റി സ്വയം വിശദീകരിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.

സിറിയയിലും ഇറാക്കിലും നരഹത്യ തുടരുന്ന ഐഎസ് ഭീകരര്‍ക്കു പ്രാദേശിക ജിഹാദിഗ്രൂപ്പുകളുടെ പിന്തുണയും ശക്തമാണ്. മേഖലയില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണെന്നാണു റിപ്പോര്‍ട്ടുകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.