യെമനില്‍ 115 കുട്ടികള്‍ കൊല്ലപ്പെട്ടു: യുണിസെഫ്
Saturday, April 25, 2015 12:01 AM IST
ലണ്ടന്‍: ഒരുമാസം പിന്നിട്ട യെമന്‍ യുദ്ധത്തില്‍ ഇതിനകം 115 കുട്ടികള്‍ കൊല്ലപ്പെടുകയും 172 പേര്‍ക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്തെന്നു യുണിസെഫ് വ്യക്തമാക്കി.

വ്യോമാക്രമണത്തിലും മൈന്‍ സ്ഫോടനത്തിലുമാണ് അധികം പേര്‍ക്കും ജീവഹാനി നേരിട്ടത്. യുദ്ധത്തില്‍ ഇതിനകം സിവിലിയന്മാര്‍ ഉള്‍പ്പെടെ മൊത്തം ആയിരം പേര്‍ കൊല്ലപ്പെട്ടിട്ടുണ്െടന്നു നേരത്തെ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.

യെമനില്‍ ഹൌതി ഷിയാകളും പ്രസിഡന്റ് ഹാദിയെ അനുകൂലിക്കുന്നവരും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുകയാണ്. ഹൌതികള്‍ക്ക് എതിരേ നടത്തുന്ന വ്യോമാക്രമണം നിര്‍ത്തിയില്ലെങ്കില്‍ സൌദി അറേബ്യയെ ആക്രമിക്കുമെന്നു ഹൌതികള്‍ ഭീഷണി മുഴക്കി.

ഇതിനിടെ ഹൌതികള്‍ക്ക് ആയുധവുമായി എത്തിയതെന്നു സംശയിക്കുന്ന ഇറാന്റെ യുദ്ധക്കപ്പലുകള്‍ യെമന്‍ തീരത്തുനിന്നു പിന്മാറിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അമേരിക്കയുടെ യുഎസ് എസ് തിയഡോര്‍ റൂസ്വെല്‍റ്റ് എന്ന വിമാനവാഹിനിയും യുഎസ്എസ് നോര്‍മന്‍ഡി എന്ന മിസൈല്‍വാഹിനിയും ഏഡന്‍ ഉള്‍ക്കടലില്‍ എത്തിയിട്ടുണ്ട്. ഇവയുള്‍പ്പെടെ മൊത്തം 12 യുദ്ധക്കപ്പലുകളാണ് അമേരിക്കയ്ക്ക് ഈ മേഖലയില്‍ ഉള്ളത്. റൂസ്വെല്‍റ്റില്‍ അയ്യായിരം യുഎസ് സൈനികരും 60 വിമാനങ്ങളും ഉണ്ട്. ഹൌതികള്‍ക്ക് ആയുധം നല്‍കുന്നതിന് എതിരേ അമേരിക്ക ഇറാനു മുന്നറിയിപ്പു നല്‍കിയിരുന്നു.


ഇറാന്‍ കപ്പലുകളെ തടഞ്ഞുനിര്‍ത്തി പരിശോധന നടത്താനാണ് അമേരിക്ക യുദ്ധക്കപ്പലുകള്‍ അയച്ചതെന്നു പ്രചാരണമുണ്ട്. ഇറാന്‍ അയച്ച ഒമ്പതു യുദ്ധക്കപ്പലുകളുടെ വ്യൂഹം യെമന്‍തീരത്തുനിന്ന് ഒമാനിലെ സലാലയ്ക്കു സമീപത്തേക്കു പിന്മാറിയെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാന്‍ കപ്പലുകള്‍ അമേരിക്കയുടെ നിരീക്ഷണത്തിലാണെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.