തീവ്രതയറിയാന്‍ റിക്ടര്‍ സ്കെയില്‍
Sunday, April 26, 2015 12:25 AM IST
ഭൂകമ്പത്തിന്റെ തീവ്രത അളക്കാന്‍ മനുഷ്യര്‍ ശ്രമം തുടങ്ങിയിട്ടു സഹസ്രാബ്ദങ്ങളായി. 1902ല്‍ ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ ഗിസപ്പെ മെര്‍ക്കാലിയാണ് ഈ രംഗത്ത് ശാസ്ത്രീയ സമീപനം പ്രായോഗികമാക്കിയത്. ഭൂകമ്പത്തിന്റെ ശക്തിയനുസരിച്ച് 12 ഗ്രേഡുകളായി തിരിക്കുന്ന മെര്‍ക്കാലി സ്കെയിലിന് അദ്ദേഹം രൂപംനല്‍കി.

അതിനു ശേഷമാണ് ഇപ്പോള്‍ പ്രചാരം നേടിയിട്ടുള്ള റിക്ടര്‍ സ്കെയില്‍ രംഗത്തെത്തിയത്. കലിഫോര്‍ണിയ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ചാള്‍സ് എഫ്. റിക്ടറാണ് അതു വികസിപ്പിച്ചത്. റിക്ടര്‍ സ്കെയിലില്‍ പരമാവധി ഗ്രേഡില്ല. എങ്കിലും റിക്ടര്‍ സ്കെയിലില്‍ ഒമ്പതിലധികം വരുന്ന ഭൂകമ്പങ്ങള്‍ക്കു സാധ്യത കുറവാണ്.

റിക്ടര്‍ സ്കെയില്‍ തോത് അനുസരിച്ച് ഓരോ ഗ്രേഡും തൊട്ടുപിന്നിലെ ഗ്രേഡിനേക്കാള്‍ പത്തു മടങ്ങ് ശക്തമായിരിക്കും. സ്കെയിലില്‍ അഞ്ച് രേഖപ്പെടുത്തുന്ന ഭൂകമ്പത്തേക്കാള്‍ പത്തു മടങ്ങു ശക്തമായിരിക്കും ആറ് രേഖപ്പെടുത്തുന്ന ഭൂകമ്പമെന്നു ചുരുക്കം. ഏഴു രേഖപ്പെടുത്തുന്ന ഭൂകമ്പം അഞ്ചിനേക്കാള്‍ 100 മടങ്ങ് ശക്തമായിരിക്കും.


റിക്ടര്‍ സ്കെയിലില്‍ 3.5ല്‍ കുറവ് തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ നാശനഷ്ടങ്ങളുണ്ടാക്കുകയോ സാധാരണ ജനങ്ങള്‍ തിരിച്ചറിയുകയോ ചെയ്യില്ല. എന്നാല്‍, ഭൂകമ്പമാപിനികള്‍ അവ രേഖപ്പടുത്തും. സ്കെയിലില്‍ 3.5 മുതല്‍ 5.4 വരെ രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ ചെറിയ നാശനഷ്ടങ്ങളുണ്ടാക്കും. 5.5 മുതല്‍ ആറുവരെയുള്ള ഭൂചലനങ്ങള്‍ ഉറപ്പുള്ള കെട്ടിടങ്ങള്‍ക്കു കാര്യമായ നാശനഷ്ടമുണ്ടാക്കില്ല. ചെറിയൊരു പ്രദേശത്ത് അത്ര വ്യാപകമല്ലാത്ത നാശനഷ്ടങ്ങള്‍ വിതയ്ക്കാനതിനു സാധിക്കും.6.1 മുതല്‍ 6.9 വരെയുള്ള ഭൂകമ്പങ്ങള്‍ 100 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപകമായ നാശം വിതയ്ക്കും. 7.0 - 7.9 വരെയുള്ള വന്‍ ഭൂചലനം വലിയൊരു പ്രദേശത്ത് വന്‍ നാശനഷ്ടമുണ്ടാക്കും. റിക്ടര്‍ സ്കെയിലില്‍ എട്ടോ അതിലധികമോ രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങള്‍ ആയിരക്കണക്കിനു കിലോമീറ്റര്‍ പ്രദേശത്തു നാശനഷ്ടം വിതയ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.