യെമനില്‍ പോരാട്ടം ശക്തം; 38 പേര്‍ കൊല്ലപ്പെട്ടു
Sunday, April 26, 2015 12:05 AM IST
സനാ: യെമനില്‍ ഹാദി അനുകൂലികളും ഹൌതി ഷിയാകളും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുന്നു. ഏഡനിലും പരിസരത്തുമായി ഇന്നലെ 38 പേര്‍ക്കു ജീവഹാനി നേരിട്ടു.

ഇതിനിടെ യുഎന്‍ രക്ഷാസമിതി തീരുമാനം അംഗീകരിക്കാന്‍ യെമന്‍ ടുഡേ ടിവി ചാനലിലൂടെ നടത്തിയ പ്രസ്താവനയില്‍ ഹൌതികളുടെ നേതാവും മുന്‍ യെമന്‍ പ്രസിഡന്റ്ുമായ സാലേ അനുയായികളോട് ആവശ്യപ്പെട്ടു. ഹൌതികള്‍ക്ക് എതിരേ സൌദിനേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങളുടെ സൈനിക നടപടി നിര്‍ത്തിവയ്ക്കണം.

ഇന്നലെ ഏഡനു വടക്കുള്ള ദാലേ പട്ടണത്തില്‍ നടന്ന യുദ്ധത്തില്‍ 22 ഹൌതികള്‍ കൊല്ലപ്പെട്ടു. ഹൌതികളുടെ മൂന്നു ടാങ്കുകള്‍ ഹാദി അനുകൂലികള്‍ തകര്‍ത്തു. കിഴക്കന്‍ മേഖലയില്‍ ഒമ്പതു ഹൌതികള്‍ക്കു ജീവഹാനി നേരിട്ടു. ഏഡനിലും പൊരിഞ്ഞ പോരാട്ടമാണു നടക്കുന്നത്. ഒരുമാസത്തിലേറെ ദീര്‍ഘിച്ച യെമന്‍ യുദ്ധത്തില്‍ ഇതിനകം ആയിരം പേര്‍ക്കു ജീവഹാനി നേരിട്ടെന്നാണു കണക്ക്. 115 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുണിസെഫ് അറിയിച്ചിരുന്നു.


ഇതിനിടെ ഹൌതികളെ പിന്തുണയ്ക്കുന്ന ഇറാന്റെ യുദ്ധക്കപ്പലുകള്‍ യെമന്‍ തീരത്തുനിന്നു പിന്‍വാങ്ങിയത് സംഘര്‍ഷം കുറയ്ക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

അമേരിക്കയുടെ വിമാനവാഹിനിയും മറ്റു യുദ്ധക്കപ്പലുകളും എത്തിയ പശ്ചാത്തലത്തിലാണ് ഇറാന്‍ കപ്പലുകളുടെ പിന്മാറ്റം. ഹൌതികള്‍ക്ക് ആയുധം നല്‍കുന്നതിനെതിരേ ഇറാന് അമേരിക്ക മുന്നറിയിപ്പു നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.