ടെക്സസ് ആക്രമണം: ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു
Wednesday, May 6, 2015 11:22 PM IST
കയ്റോ: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ ഡാളസിനു സമീപമുള്ള ഗാര്‍ലന്‍ഡില്‍ ഞായറാഴ്ച കാര്‍ട്ടൂണ്‍ മത്സരവേദിയില്‍ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. അമേരിക്കന്‍ മണ്ണില്‍ ഐഎസ് നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്.

ഇതിലും വലുതും ക്രൂരവുമായ കൂടുതല്‍ ആക്രമണങ്ങള്‍ അമേരിക്കയ്ക്കു പ്രതീക്ഷിക്കാമെന്ന് ഐഎസിന്റെ അല്‍ബയാന്‍ റേഡിയോയുടെ ന്യൂസ് ബുള്ളറ്റിനില്‍ പറഞ്ഞു. കാലിഫേറ്റിന്റെ രണ്ടു സൈനികരാണ് കാര്‍ട്ടൂണ്‍ മത്സരവേദിയില്‍ ആക്രമണം നടത്തിയതെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കി.

ഇറാക്കിലും സിറിയയിലും ഒട്ടേറെ പ്രദേശങ്ങള്‍ കൈയടക്കി കാലിഫേറ്റ് പ്രഖ്യാപിച്ച ഐഎസ് പാശ്ചാത്യ രാജ്യങ്ങളില്‍ ആക്രമണം നടത്തുമെന്നു പലവട്ടം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച പാരീസിലെ ഷാര്‍ലി എബ്ദോ ആക്ഷേപഹാസ്യ വാരികയുടെ ഓഫീസില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടത് അടുത്തയിടെയാണ്.

ഡാളസ് പ്രാന്തത്തിലെ ഗാര്‍ലാന്‍ഡില്‍ പ്രവാചകനായ മുഹമ്മദ് നബിയെക്കുറിച്ച് കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ മത്സരം നടത്തിയ കണ്‍വന്‍ഷന്‍ സെന്ററില്‍ ഞായറാഴ്ചയാണ് ആക്രമണം നടന്നത്. കാറിലെത്തിയ രണ്ടു തോക്കുധാരികള്‍ അവിടെയുണ്ടായിരുന്ന പോലീസ് വാഹനത്തിനു നേര്‍ക്കു വെടിയുതിര്‍ത്തു.


ഇരുവരെയും സുരക്ഷാഗാര്‍ഡുകള്‍ വെടിവച്ചു കൊന്നു. ഫീനിക്സില്‍ ഒരേ അപ്പാര്‍ട്ടുമെന്റില്‍ താമസിച്ചിരുന്ന എല്‍ട്ടണ്‍ സിംസന്‍(31) നാദിര്‍ സൂഫി(34) എന്നിവരാണ് അക്രമികളെന്നു തിരിച്ചറിഞ്ഞു. അപ്പാര്‍ട്ടുമെന്റില്‍ എഫ്ബിഐയും പോലീസും തെരച്ചില്‍ നടത്തി.

ഇവരില്‍ സിംസന്‍ 2006 മുതല്‍ എഫ്ബിഐയുടെ നിരീക്ഷണത്തിലായിരുന്നുവെന്നു കോടതി രേഖകളില്‍നിന്നു വ്യക്തമായിട്ടുണ്ട്.

അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവ് എന്ന സംഘടനയാണ് കാര്‍ട്ടൂണ്‍ മത്സരം നടത്തിയത്. 350 കാര്‍ട്ടൂണുകള്‍ കിട്ടിയെന്നു സംഘടന അറിയിച്ചു. ബോഷ് ഫൌസ്റ്റിന്‍ എന്ന ആര്‍ട്ടിസ്റിന്റെ കാര്‍ട്ടൂണിന് ഒന്നാം സമ്മാനമായ പതിനായിരം ഡോളര്‍ ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.