യെമന്‍-സൌദി അതിര്‍ത്തിയില്‍ രൂക്ഷ പോരാട്ടം
Monday, May 25, 2015 11:52 PM IST
കയ്റോ: സൌദി-യെമന്‍ അതിര്‍ത്തിയിലെ ഹരദ ചെക്കുപോസ്റില്‍ ഹൌതികളും സൌദി സേനയും തമ്മില്‍ കനത്ത വെടിവയ്പു നടന്നു. ഇവിടത്തെ പാസ്പോര്‍ട്ട് ഓഫീസും മറ്റും തകര്‍ന്നു. പ്രദേശത്തുനിന്നു ജനങ്ങളെ ഒഴിപ്പിച്ചു.

നേരത്തെ തലസ്ഥാനമായ സനായില്‍ സൌദി വിമാനങ്ങള്‍ ആക്രമണം നടത്തി. സൌദിയുടെ ഒരു യുദ്ധവിമാനം വീഴ്ത്തിയതായി ഹൌതികള്‍ അവകാശപ്പെട്ടു.

ലാജി പ്രവിശ്യയില്‍ വ്യോമാക്രമണത്തില്‍ എട്ടു ഹൌതികള്‍ കൊല്ലപ്പെട്ടു. തെയ്സ് നഗരത്തില്‍ പ്രസിഡന്റ് ഹാദിയെ അനുകൂലിക്കുന്ന സൈനികരും ഹൌതി ഷിയകളും തമ്മില്‍ ഉഗ്രപോരാട്ടം നടക്കുകയാണ്.


ഈ മാസം 28ന് ജനീവയില്‍ നടത്താനിരിക്കുന്ന യുഎന്‍ സമാധാന സമ്മേളനത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി. സൌദി അറേബ്യയില്‍ അഭയം തേടിയ യെമന്‍ പ്രസിഡന്റ് ഹാദി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താത്പര്യം കാണിക്കുന്നില്ല.

സമാധാന ചര്‍ച്ചയ്ക്കു മുന്നോടിയായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നു ഹൌതികളും ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.