വ്യോമാക്രമണം: യെമനില്‍ 80 പേര്‍ കൊല്ലപ്പെട്ടു
വ്യോമാക്രമണം: യെമനില്‍ 80 പേര്‍ കൊല്ലപ്പെട്ടു
Thursday, May 28, 2015 10:55 PM IST
സനാ: യെമനില്‍ സൌദി അറേ ബ്യന്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 80 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്കു പരിക്കേറ്റു. ഇറാന്റെ പിന്തുണയുള്ള ഹൌതി ഷിയാകള്‍ക്ക് എതിരേ മാര്‍ച്ച് 26ന് സൌദി വ്യോമാക്രമണം ആരംഭിച്ചശേഷം ഒറ്റദിവസം ഇത്രയുംപേര്‍ക്കു ജീവഹാനി നേരിടുന്നത് ആദ്യമാണ്.

സൌദി അറേബ്യയുമായി അതിര്‍ത്തി പങ്കിടുന്ന യെമനിലെ ഹാജിയ പ്രവിശ്യയിലെ ബക്കീല്‍ അല്‍മീറിലായിരുന്നു ആദ്യത്തെ വ്യോമാക്രമണം. ഇവിടെ കൊല്ലപ്പെട്ട 40 പേരില്‍ ഭൂരിഭാഗവും സിവിലിയന്മാരാണെന്നു തദ്ദേശവാസികള്‍ പറഞ്ഞു.

ഇവിടത്തെ ഗോത്രവര്‍ഗക്കാര്‍ ഹൌതി ഷിയാകളോടൊപ്പം ചേര്‍ന്ന് പ്രസിഡന്റ് ഹാദിയുടെ സൈനികര്‍ക്കും അവരെ പിന്തുണയ്ക്കുന്ന സൌദികള്‍ക്കും എതിരേ പോരാട്ടത്തിലാണ്.

ഹൌതികളുടെ നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സനായില്‍ സൌദി അറേബ്യ നടത്തിയ രണ്ടാമത്തെ വ്യോമാക്രമണത്തില്‍ 40ല്‍ അധികംപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഹൌതി പോരാളികളും സൈനികരും ആയുധം വാങ്ങാന്‍ കാത്തുനിന്ന വെയര്‍ഹൌസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വെയര്‍ഹൌസ് പൂര്‍ണമായി തകര്‍ന്നു.


ചെങ്കടല്‍ തുറമുഖ നഗരമായ ഹൊദെയ്ദയിലും സൌദികള്‍ നാവിക, വ്യോമാക്രമണങ്ങള്‍ നടത്തി. ഹൊദെയ്ദയിലെ നാവിക കേന്ദ്രത്തില്‍ നിരവധി ബോംബുകള്‍ പതിച്ചു. നാവിക കേന്ദ്രത്തിലുണ്ടായിരുന്ന ബില്‍ക്കീസ് എന്ന യുദ്ധക്കപ്പല്‍ തകര്‍ന്നു കടലില്‍ മുങ്ങി. ഇതേസമയം, ഏഡന്‍ നഗരത്തില്‍ ഹൌതികള്‍ ഹാദി സൈനികര്‍ക്കു നേരേ കനത്ത ആക്രമണം തുടരുകയാണ്.

ജനീവയില്‍ ഇന്നു നടത്തുമെന്നു പ്രഖ്യാപിച്ച സമാധാന സമ്മേളനം മാറ്റിവച്ചതായി യുഎന്‍ അറിയിച്ചു. യെമനിലെ പ്രധാന നഗരങ്ങളില്‍നിന്ന് ഹൌതി ഷിയാകള്‍ ഒഴിഞ്ഞുപോകുകയും ഹാദി സര്‍ക്കാരിനെ അംഗീകരിക്കാന്‍ തയാറാവുകയും ചെയ്താലേ സമാധാന ചര്‍ച്ച സാധ്യമാവൂ എന്നു പ്രസിഡന്റ് ഹാദി നേതൃത്വം നല്‍കുന്ന പ്രവാസി സര്‍ക്കാര്‍ അറിയിച്ചു. യെമന്‍ പ്രസിഡന്റ് ഹാദി സൌദിയില്‍ അഭയം തേടിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.