കാര്‍ബോംബ്: ഈജിപ്ഷ്യന്‍ പ്രോസിക്യൂട്ടര്‍ കൊല്ലപ്പെട്ടു
കാര്‍ബോംബ്: ഈജിപ്ഷ്യന്‍ പ്രോസിക്യൂട്ടര്‍ കൊല്ലപ്പെട്ടു
Tuesday, June 30, 2015 11:07 PM IST
കയ്റോ: കയ്റോ പ്രാന്തത്തിലെ ഹെലിയോപൊളിസില്‍ ചാവേര്‍ ഭടന്‍ നടത്തിയ കാര്‍ബോംബ് സ്ഫോടനത്തില്‍ ഈജിപ്തിലെ പബ്ളിക് പ്രോസിക്യൂട്ടര്‍ ഹിഷാം ബറാക്കത്ത്(65) കൊല്ലപ്പെട്ടു. വീട്ടില്‍നിന്ന് ഓഫീസിലേക്കു തിരിച്ച ബറാക്കത്തിന്റെ വാഹനവ്യൂഹത്തിലേക്ക് ചാവേര്‍ ഭടന്‍ കാര്‍ ഓടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ഗിസാ പോപ്പുലര്‍ റസിസ്റന്‍സ് എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണത്തിന്റെയും കാറുകള്‍ കത്തുന്നതിന്റെയും ഫോട്ടോകള്‍ ഫേസ്ബുക്കില്‍ സംഘടന പോസ്റു ചെയ്തു.

ആക്രമണത്തില്‍ പരിക്കേറ്റ ഹിഷാമിനെ കയ്റോയിലെ ആശുപത്രിയില്‍ എത്തിച്ചെന്നും അവിടെവച്ചാണു മരിച്ചതെന്നും ഈജിപ്തിലെ മെനാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. രണ്ടു വര്‍ഷംമുമ്പ് പ്രസിഡന്റ് മുര്‍സി പുറത്തായശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിര്‍ന്ന ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥനാണ് ഹിഷാം ബറാക്കത്ത്.


2013ലാണ് മുസ്്ലിം ബ്രദര്‍ഹുഡ് നേതാവായ മുഹമ്മദ് മുര്‍സിയെ പുറത്താക്കി സൈന്യം അധികാരം ഏറ്റെടുത്തത്. സൈനിക പിന്തുണയുള്ള അല്‍സിസിയാണ് ഇപ്പോഴത്തെ പ്രസിഡന്റ്. മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ച അല്‍സിസി അവര്‍ക്ക് എതിരേയുള്ള നടപടി ശക്തമാക്കി. ബ്രദര്‍ഹുഡിന്റെ പലനേതാക്കള്‍ക്കും അടുത്തയിടെ കോടതികള്‍ കടുത്തശിക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു പ്രോസിക്യൂട്ടര്‍മാര്‍ക്കും ജഡ്ജിമാര്‍ക്കും എതിരേ വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമണം അഴിച്ചുവിട്ടു. സീനായിയിലെ എല്‍ ആരിഷില്‍ കഴിഞ്ഞമാസം ഐഎസ് ബന്ധമുള്ള ഒരു സംഘടന മൂന്നു ജഡ്ജിമാരെ കൊലപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.