ഗദ്ദാഫിയുടെ പുത്രനെ വധശിക്ഷയ്ക്കു വിധിച്ചു
ഗദ്ദാഫിയുടെ പുത്രനെ  വധശിക്ഷയ്ക്കു വിധിച്ചു
Wednesday, July 29, 2015 11:37 PM IST
ട്രിപ്പോളി: കേണല്‍ മുവമ്മര്‍ ഗദ്ദാഫിയുടെ പുത്രന്‍ സയിഫ് അല്‍ ഇസ്ലാമിനും ഗദ്ദാഫി ഭരണകൂടത്തില്‍ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന മറ്റ് എട്ടുപേര്‍ക്കും ട്രിപ്പോളി കോടതി യുദ്ധക്കുറ്റത്തിനു വധശിക്ഷ വിധിച്ചു. സയിഫിന്റെ അസാന്നിധ്യത്തിലായിരുന്നു വിധി. മറ്റുള്ളവര്‍ ജുഡീഷല്‍ കസ്റഡിയിലുണ്ട്.

ലിബിയന്‍ ഏകാധിപതിയായിരുന്ന കേണല്‍ ഗദ്ദാഫിക്ക് എതിരേ 2011ല്‍ സമാധാനപരമായി പ്രക്ഷോഭം നടത്തിയവരെ കൂട്ടക്കൊല ചെയ്തെന്നാണു പ്രോസിക്യൂഷന്‍ കേസ്. ട്രിപ്പോളി ഭരണകൂടത്തെ എതിര്‍ക്കുന്ന വിമത ഗ്രൂപ്പ് സിന്റാണ്‍ പട്ടണത്തില്‍ കസ്റഡിയില്‍ വച്ചിരിക്കുന്ന സയിഫിന്റെ വധശിക്ഷ നടപ്പാക്കാനാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സയിഫിനെ കൈമാറണമെന്ന ആവശ്യം അവര്‍ നിരാകരിക്കുകയാണ്.

ഗദ്ദാഫി ഭരണകൂടത്തില്‍ ഇന്റലിജന്‍സ് ചീഫായിരുന്ന അബ്ദുള്ള അല്‍ സെന്‍സുയി, മുന്‍ പ്രധാനമന്ത്രി ബാഗ്ദാദി അല്‍ മഹമൂദി എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റ് എട്ടുപേരിലെ പ്രമുഖര്‍. ഗദ്ദാഫി ഭരണകൂടത്തിലെ ആറുപേര്‍ക്കു ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. നാലുപേരെ വെറുതെ വിട്ടു.

ഒരു കാലത്ത് ഗദ്ദാഫിയുടെ പിന്‍ഗാമിയായി ലിബിയയില്‍ ഭരണത്തിലെത്തുമെന്നു കരുതപ്പെട്ടിരുന്നയാളാണ് സയിഫ്. എന്നാല്‍ പിതാവിന്റെ കൂടെ ചേര്‍ന്ന് വിപ്ളവകാരികളെ അടിച്ചമര്‍ത്താന്‍ തുനിഞ്ഞത് അദ്ദേഹത്തിനു വിനയായി. കേണല്‍ ഗദ്ദാഫിയെ വിമതസേന 2011 ഒക്ടോബറില്‍ അദ്ദേഹത്തിന്റെ ജന്മനാടായ സിര്‍ത്തേയില്‍നിന്നു പിടികൂടി വധിച്ചു. നൈജറിലേക്കു പലായനം ചെയ്ത പുത്രന്‍ സയിഫിനെ നവംബറില്‍ സിന്റാന്‍ ബ്രിഗേഡ് പിടികൂടി. പിന്നീട് ഇതുവരെ അദ്ദേഹം സിന്റാനില്‍ അവരുടെ കസ്റഡിയിലാണ്.


ഗദ്ദാഫിയുടെ മറ്റു മൂന്നു പുത്രന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഗദ്ദാഫിയുടെ വിധവ സഫിയ മക്കളായ അയിഷ, ഹാനിബാള്‍, മുഹമ്മദ് എന്നിവര്‍ അള്‍ജീരിയയില്‍ അഭയം തേടി. മറ്റൊരു പുത്രനായ സാദി ഗദ്ദാഫിയെ കൊലക്കേസില്‍ ട്രിപ്പോളി കോടതി വിചാരണ ചെയ്തു. കേണല്‍ ഗദ്ദാഫിയുടെ വധത്തിനുശേഷം ലിബിയ അരാജകത്വത്തിലേക്കു വഴുതിവീണു. ഇസ്്ലാമിസ്റ് തീവ്രവാദികളുടെ പിന്തുണയുള്ള സര്‍ക്കാരാണു ട്രിപ്പോളി ഭരിക്കുന്നത്. പാശ്ചാത്യ പിന്തുണയുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ആസ്ഥാനം കിഴക്കന്‍ ലിബിയയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.