മുല്ലാ ഉമറിന്റെ പിന്‍ഗാമി അക്തര്‍ മന്‍സൂര്‍
Friday, July 31, 2015 11:49 PM IST
കാബൂള്‍: മുല്ലാ ഉമറിന്റെ പിന്‍ഗാമിയും താലിബാന്റെ പരമോന്നത നേതാവുമായി മുല്ലാ അക്തര്‍ മന്‍സൂറിനെയും ഡെപ്യൂട്ടി നേതാവായി സിറാജുദ്ദീന്‍ ഹഖാനിയെയും തെരഞ്ഞെടുത്തു. മുല്ലാ ഉമറിന്റെ മരണം താലിബാന്‍ ഔദ്യോഗികമായി ഇന്നലെ സ്ഥിരീകരിച്ചു.

മുല്ലാ ഉമറിന്റെ വിശ്വസ്തനും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയുമായിരുന്ന മന്‍സൂറിനെ പാക്കിസ്ഥാനിലെ ക്വറ്റയില്‍ ചേര്‍ന്ന ഷൂരാ കൌണ്‍സിലാണു പിന്‍ഗാമിയായി തെരഞ്ഞെടുത്തത്. 2001നുമുമ്പ് അഫ്ഗാനിസ്ഥാനില്‍ ഭരണം നടത്തിയിരുന്ന താലിബാന്‍ മന്ത്രിസഭയില്‍ വ്യോമയാന വകുപ്പുമന്ത്രിയായിരുന്നു മന്‍സൂര്‍. ഡെപ്യൂട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഹഖാനിയുടെ തലയ്ക്ക് അമേരിക്ക ഒരു കോടി ഡോളര്‍ വിലയിട്ടിട്ടുണ്ട്.

മുല്ലാ ഉമറിന്റെ നിര്യാണത്തെത്തുടര്‍ന്ന് 20 അംഗ ഷൂരാകൌണ്‍സിലിന്റെ നേതൃത്വം മന്‍സൂറിനായിരുന്നു. പാക് നേതാക്കളുമായി അടുപ്പമുള്ള മന്‍സൂര്‍ അഫ്ഗാന്‍ സര്‍ക്കാരുമായി സമാധാന ചര്‍ച്ച നടത്തുന്നതിനെ പിന്തുണയ്ക്കുന്നയാളാണ്.

ഇതേസമയം, ഷൂരാ കൌണ്‍സില്‍ യോഗത്തില്‍ അഭിപ്രായ ഭിന്നതയുണ്ടായെന്നും മന്‍സൂറിനു ചില മുതിര്‍ന്ന നേതാക്കളുടെ പിന്തുണയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഏതായാലും ഇന്നു പാക്കിസ്ഥാനില്‍ നടത്താനിരുന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ച മാറ്റിവച്ചു. മുല്ലാ ഉമറിന്റെ നിര്യാണ വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തെത്തുടര്‍ന്നു താലിബാന്റെ ആവശ്യപ്രകാരമാണു ചര്‍ച്ച മാറ്റിയതെന്നു പാക്വിദേശമന്ത്രാലയ വക്താവ് വിശദീകരിച്ചു. താലിബാന്റെ അനിഷേധ്യ നേതാവായിരുന്ന മുല്ലാ ഉമര്‍ 2013 ഏപ്രിലില്‍ കറാച്ചിയിലെ ആശുപത്രിയില്‍ ക്ഷയരോഗബാധിതനായി മരിച്ചെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങളാണ് ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. കഴിഞ്ഞദിവസം ഇതു നിഷേധിച്ച താലിബാന്‍ ഇന്നലെ മരണം സ്ഥിരീകരിച്ചു.


മുല്ലാ ഉമര്‍ രോഗബാധിതനായി മരിച്ചുവെന്ന് ഇസ്ലാമിക് എമിറേറ്റ്സും മുല്ലാ ഉമറിന്റെ കുടുംബാംഗങ്ങളും ഇതിനാല്‍ പ്രഖ്യാപിക്കുന്നുവെന്ന് താലിബാന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. എന്ന്, എവിടെവച്ചു മരിച്ചുവെന്ന കാര്യം പ്രസ്താവനയിലില്ല.
പരേതനുവേണ്ടി മൂന്നു ദിവസം മതപരമായ കര്‍മങ്ങള്‍ നടത്തുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.