മുല്ലാ ഉമറിന്റെ പുത്രന്‍ കൊല്ലപ്പെട്ടു?
Wednesday, August 5, 2015 12:15 AM IST
കാബൂള്‍: മുല്ലാ ഉമറിന്റെ പുത്രന്‍ യാക്കൂബ് പാക്കിസ്ഥാനിലെ ക്വറ്റയില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ ടോളോ ടിവി റിപ്പോര്‍ട്ടു ചെയ്തു. അഫ്ഗാന്‍ പാര്‍ലമെന്റിന്റെ അധോസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ സഹിര്‍ ക്വാദിറിനെ ഉദ്ധരിച്ചാണ് ടിവി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ക്വാദിറിന്റെ അവകാശവാദം അഫ്ഗാന്‍ താലിബാന്‍ നിഷേധിച്ചു.

ഉമറിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ ക്വറ്റയില്‍ ചേര്‍ന്ന ഷൂരാ കൌണ്‍സില്‍ യോഗത്തിലാണ് യാക്കൂബ് വധിക്കപ്പെട്ടതെന്നു കരുതപ്പെടുന്നു. താലിബാനിലെ ഒരു വിഭാഗത്തിനും പാക്കിസ്ഥാനും വധത്തില്‍ പങ്കുണ്െടന്നു സൂചനയുണ്ട്. മുല്ലാ ഉമറിന്റെ പിന്‍ഗാമിയാവുമെന്നു കരുതപ്പെട്ടിരുന്നയാളാണ് യാക്കൂബെന്നും അദ്ദേഹത്തെ ഉന്മൂലനം ചെയ്യാന്‍ ചിലര്‍ ശ്രമിച്ചുവെന്നും പറയപ്പെടുന്നു.

രണ്ടുവര്‍ഷം മുമ്പ് പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയില്‍ മുല്ലാ ഉമര്‍ മരിച്ച വിവരം വ്യാഴാഴ്ചയാണു താലിബാന്‍ സ്ഥിരീകരിച്ചത്. ഉടന്‍തന്നെ ഷൂരാ കൌണ്‍സില്‍ ചേര്‍ന്ന് ഉമറിന്റെ ഡെപ്യൂട്ടിയായിരുന്ന മന്‍സൂറിനെ പിന്‍ഗാമിയായി നിശ്ചയിക്കുകയും ചെയ്തു. ഉമര്‍ മരിക്കുമ്പോള്‍ യാക്കൂബിന് 21അല്ലെങ്കില്‍ 22 വയസായിരുന്നു പ്രായം. പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. മന്‍സൂറിനും നേതൃപദവിയില്‍ നോട്ടമുണ്ടായിരുന്നു. താലിബാനില്‍ ഒരു വിഭാഗത്തിനും പാക്കിസ്ഥാനും യാക്കൂബിന്റെ കൊലപാതകത്തില്‍ പങ്കുണ്െടന്നാണു വിശ്വാസമെന്നും സത്യം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവരുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ക്വാദിര്‍ പറഞ്ഞു.


ഇതിനിടെ ക്വാദിറിന്റെ പ്രസ്താവനയില്‍ കഴമ്പില്ലെന്നും യാക്കൂബ് ജീവനോടെയുണ്െടന്നും ഒരു മുതിര്‍ന്ന അഫ്ഗാന്‍ താലിബാന്‍ നേതാവ് എക്സ്പ്രസ് ട്രിബ്യൂണിനോടു പറഞ്ഞു. രണ്ടുദിവസംമുമ്പ് യാക്കൂബുമായി താന്‍ സംസാരിച്ചെന്ന് താലിബാന്‍ നേതാവായ ഡോ. അമിനുള്‍ ഹക്ക് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.