അഫ്ഗാന്‍ ആശുപത്രിയില്‍ യുഎസ് ബോംബിട്ടു
അഫ്ഗാന്‍ ആശുപത്രിയില്‍ യുഎസ് ബോംബിട്ടു
Sunday, October 4, 2015 12:40 AM IST
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖുണ്ടൂസ് നഗരത്തില്‍ അന്തര്‍ദേശീയ ജീവകാരുണ്യ സംഘടന നടത്തിയിരുന്ന ആശുപത്രിയില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 മെഡിക്കല്‍ സ്റാഫംഗങ്ങളും ഏഴു രോഗികളും കൊല്ലപ്പെട്ടു. നിരവധിപേരെ കാണാതായി. 19 സ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ 37 പേര്‍ക്കു ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ ഭീകരരും കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ടുണ്ട്.

മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്സ്(എംഎസ്എഫ്) എന്നുകൂടി അറിയപ്പെടുന്ന ഡോക്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ് എന്ന സംഘടന നടത്തിയിരുന്ന ആശുപത്രിയിലാണ് ആക്രമണം നടന്നത്. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖുണ്ടുസ് നഗരം പിടിച്ച താലിബാനെ തുരത്തുന്നതിന് അഫ്ഗാന്‍ സൈനികരുടെ സഹായത്തിനെത്തിയ യുഎസ് വിമാനങ്ങളാണ് ഇന്നലെ ആശുപത്രിയില്‍ ബോംബിട്ടത്. നഗരം തിരിച്ചുപിടിച്ചെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം അവകാശപ്പെട്ടെങ്കിലും ചില മേഖലകളില്‍ താലിബാന്‍ പോരാട്ടം തുടരുകയാണ്.


പുലര്‍ച്ചെ 2.15നു ബോംബിംഗ് ആരംഭിച്ചയുടന്‍ തന്നെ നാറ്റോയെയും അമേരിക്കന്‍ അധികൃതരെയും തങ്ങള്‍ വിവരം അറിയിച്ചെന്നും എന്നിട്ടും അരമണിക്കൂര്‍കൂടി ബോംബാക്രമണം തുടര്‍ന്നെന്നും എംഎസ്എഫ് വക്താവ് ആരോപിച്ചു. ഭീകരര്‍ ആശുപത്രിയില്‍ ഒളിച്ചിരിപ്പുണ്െടന്ന് അറിവായതിനെത്തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ മെഡിക്കല്‍ സ്റാഫും കൊല്ലപ്പെട്ടെന്നതു ദുഖകരമാണ്. എന്നാല്‍ 15 ഭീകരരെയും വകവരുത്തിയിട്ടുണ്െടന്ന് അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയം പറഞ്ഞു.

ഖുണ്ടുസ് ആശുപത്രിയില്‍ യുഎസ് വിമാനാക്രമണം നടന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി നാറ്റോ വക്താവ് കേണല്‍ ബ്രിയന്‍ ട്രിബുസ് പറഞ്ഞു.

വ്യോമാക്രമണം നടക്കുമ്പോള്‍ ആശുപത്രിയില്‍ 105 രോഗികളും കൂട്ടിരിപ്പുകാരും വിദേശികളും അഫ്ഗാന്‍കാരും ഉള്‍പ്പെടെ 80 സ്റാഫ് അംഗങ്ങളും ഉണ്ടായിരുന്നുവെന്ന് എംഎസ്എഫ് വക്താവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.