കുടുംബങ്ങളുടെ സൌന്ദര്യവും പ്രത്യാശയും ഡോക്യുമെന്റില്‍ വേണം: സിനഡ് പിതാക്കന്മാര്‍
Sunday, October 11, 2015 11:27 PM IST
ഫാ. ജോസഫ് സ്രാമ്പിക്കല്‍

വത്തിക്കാന്‍ സിറ്റി: കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മാത്രമല്ല സുവിശേഷാനുസൃതമായി ജീവിക്കുന്ന കുടുംബങ്ങള്‍ അനുദിനം വിതയ്ക്കുന്ന സൌന്ദര്യവും പ്രത്യാശയും സിനഡിന്റെ അവസാന ഡോക്യുമെന്റില്‍ ഉണ്ടാകണമെന്ന് സിനഡ് പിതാക്കന്മാര്‍. ഡോക്യുമെന്റില്‍ ലളിതമായ ഭാഷ ഉപയോഗിക്കണം. ക്രിയാത്മകമായ സന്ദേശവും കുടുംബ യാഥാര്‍ഥ്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നവീകരണത്തിന്റെ അടയാളങ്ങളും ഉള്‍പ്പെടുത്തണം. കുടിയേറ്റ കുടുംബങ്ങളുടെ അജപാലന വിഷയം പ്രത്യേകമായി പരിഗണിക്കണമെന്നും ഭാഷാടിസ്ഥാനത്തിലുള്ള 13 ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ടുകളില്‍ കാണുന്നു.

യൂറോപ്പു കേന്ദ്രീകൃതമായ കുടുംബത്തെക്കുറിച്ചുള്ള ചിന്തകളില്‍ നിന്നു മാറി സാര്‍വത്രിക കാഴ്ചപ്പാട് ഉണ്ടാക ണം. പ്രത്യാശയുടെ സുവിശേഷമാണു സഭ പ്രസംഗിക്കേണ്ടത്. വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും ഇടയ്ക്കുള്ള ഒരു പാലമാകാന്‍ വിശുദ്ധ ഗ്രന്ഥ ഭാഷയ്ക്കു കഴിയും. ബൈബിള്‍ അധിഷ്ഠിതമായ ചിന്തകളും വിലയിരുത്തലുകളും അതിനനുസരിച്ചുള്ള തിരിച്ചറിവുകളുമാണ് കുടുംബത്തെക്കുറിച്ച് ഉണ്ടാകേണ്ടതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


ഇന്നലെ രാവിലെ നടന്ന ആറാമതു പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ നപ്യര്‍ അധ്യക്ഷത വഹിച്ചു. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ സിനഡിനെ അഭിസംബോധന ചെയ്തു. ബോംബെ അതിരൂപതാംഗങ്ങളായ ബജാജ് ദമ്പതികള്‍ തങ്ങളുടെ ജീവിതസാക്ഷ്യം സിനഡില്‍ പങ്കുവച്ചു. ഇന്നു ഞായറാഴ്ചയായതിനാല്‍ സിനഡ് നടപടിക്രമ ങ്ങള്‍ ഉണ്ടായിക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.