ഇന്ത്യയുമായി ഉപാധിരഹിത ചര്‍ച്ചയ്ക്കു സന്നദ്ധമെന്നു പാക് പ്രധാനമന്ത്രി ഷരീഫ്
ഇന്ത്യയുമായി ഉപാധിരഹിത ചര്‍ച്ചയ്ക്കു സന്നദ്ധമെന്നു പാക് പ്രധാനമന്ത്രി ഷരീഫ്
Sunday, November 29, 2015 11:05 PM IST
ഇസ്ലാമാബാദ്: മേഖലയിലെ സുസ്ഥിര സമാധാനത്തിന് ഇന്ത്യയുമായി ഉപാധിരഹിത ചര്‍ച്ചയ്ക്കു സന്നദ്ധമാണെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. ഇന്ത്യയും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടെ അയല്‍രാജ്യങ്ങളുമായി സൌഹാര്‍ദമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും നവാസ് ഷരീഫ് പറഞ്ഞതായി ഔദ്യോഗിക ടെലിവിഷനായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.

കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിനായി മാള്‍ട്ടീസ് തലസ്ഥാനമായ വലേറ്റയിലെത്തിയ ഷരീഫ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് അഭിപ്രായ പ്രകടനം.അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പതിവായതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളായിരിക്കുകയാണ്.


അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ച കഴിഞ്ഞ ഓഗസ്റില്‍ റദ്ദാക്കിയിരുന്നു. പാക്കിസ്ഥാന്റെ സഹായത്തോടെ കാഷ്മീരില്‍ നടക്കുന്ന ഭീകരാക്രമണങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യത്തെത്തുടര്‍ന്നായിരുന്നു ഇത്.

വ്യാപാരം, നിക്ഷേപം, സുരക്ഷ ഉള്‍പ്പെടെ വിവിധമേഖലകളില്‍ കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്നും കാമറോണുമായുള്ള കൂടിക്കാഴ്ചയില്‍ ഷരീഫ് പറഞ്ഞു. സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കാന്‍ ദീര്‍ഘകാലപദ്ധതികളും ആവിഷ്കരിക്കും. പാക്കിസ്ഥാനിലും പാരീസിലും സമീപനാളുകളിലുണ്ടായ ഭീകരാക്രമണങ്ങളെ ഇരുനേതാക്കളും അപലപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.