കൂടുതല്‍ റോക്കറ്റുകള്‍ വിക്ഷേപിക്കും: ഉത്തരകൊറിയ
കൂടുതല്‍ റോക്കറ്റുകള്‍ വിക്ഷേപിക്കും: ഉത്തരകൊറിയ
Monday, February 8, 2016 12:21 AM IST
പ്യോംഗ്യാംഗ്: അന്തര്‍ദേശീയ വിലക്ക് ലംഘിച്ച് ഉത്തരകൊറിയ ഇന്നലെ ദീര്‍ഘദൂര റോക്കറ്റ് ഉപയോഗിച്ച് അവരുടെ ഭൌമനിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു.

വിക്ഷേപണം വിജയകരമായിരുന്നുവെന്നും ഭാവിയില്‍ കൂടുതല്‍ റോക്കറ്റുകള്‍ വിക്ഷേപിക്കുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി. യുഎന്‍ രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്ന് ഉത്തര കൊറിയയുടെ നടപടിയെ അപലപിച്ചു.

ഉപഗ്രഹ പരിപാടിയുടെ മറവില്‍ അമേരിക്കയില്‍വരെ ചെന്നെത്താവുന്ന തരത്തിലുള്ള ആണവ മിസൈല്‍ പരീക്ഷിക്കുകയായിരുന്നു ഉത്തരകൊറിയയുടെ യഥാര്‍ഥ ലക്ഷ്യമെന്നു പറയപ്പെടുന്നു. നാലാമത്തെ ആണവ പരീക്ഷണം നടത്തിയതിന്റെ പേരില്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് യുഎന്‍ ആലോചന തുടരുമ്പോഴാണ് ഉത്തരകൊറിയ വിലക്കു ലംഘിച്ച് വീണ്ടും റോക്കറ്റ് പരീക്ഷണം നടത്തിയത്.

ഉത്തരകൊറിയ മിസൈല്‍ പരീക്ഷണമാണു നടത്തിയതെന്നും ഗുരുതര പ്രത്യാഘാതം ക്ഷണിച്ചുവരുത്തുന്ന നടപടിയാണിതെന്നും അമേരിക്ക പറഞ്ഞു.

മുന്‍ ഏകാധിപതി കിംജോംഗ് ഇലിന്റെ സ്മരണയ്ക്കായി നിര്‍മിച്ച ക്വാംഗ്മ്യോംഗ്സോംഗ്-4 എന്ന ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള റോക്കറ്റ് പ്യോംഗ്യാംഗ് സമയം രാവിലെ ഒമ്പതിനാണു വിക്ഷേപിച്ചത് പത്താം മിനിറ്റില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ കടന്നാല്‍ റോക്കറ്റ് വെടിവച്ചുവീഴ്ത്തുമെന്ന് ജപ്പാനും ദക്ഷിണകൊറിയയും മുന്നറിയിപ്പു നല്‍കിയിരുന്നു.


യുഎന്‍ പ്രമേയങ്ങളുടെ ലംഘനമാണ് ഉത്തരകൊറിയയുടെ നടപടിയെന്ന് യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍കെറി പറഞ്ഞു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണും ഉത്തരകൊറിയന്‍ നടപടിയെ അപലപിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ് റഷ്യ, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും ഉത്തരകൊറിയയെ അപലപിച്ചു. ചൈന ദുഖം പ്രകടിപ്പിച്ചു.

ഉത്തരകൊറിയയ്ക്ക് എതിരേ കടുത്ത ശിക്ഷാനടപടി സ്വീകരിക്കാന്‍ രക്ഷാസമിതി തയാറാവണമെന്നു ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ച്യുംഗ്ഹീ നിര്‍ദേശിച്ചു.

കൊറിയന്‍ മേഖലയില്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചതായി യുഎസ് അധികൃതര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.