സുശീല്‍ കൊയ്രാളയ്ക്ക് അന്ത്യാഞ്ജലി
സുശീല്‍ കൊയ്രാളയ്ക്ക് അന്ത്യാഞ്ജലി
Wednesday, February 10, 2016 11:21 PM IST
കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള(79) അന്തരിച്ചു. ഇന്നലെ രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. 2014 ഫെബ്രുവരി 11 മുതല്‍ 2015 ഒക്ടോബര്‍ 10 വരെ അദ്ദേഹം നേപ്പാളിന്റെ പ്രധാനമന്ത്രിയായിരുന്നു.

239 വര്‍ഷത്തെ രാജഭരണം അവസാനിപ്പിച്ച് ഭരണഘടനാസൃതമായി സര്‍ക്കാര്‍ ഭരണം നടപ്പാക്കുന്നതിന് മുന്‍കൈയെടുത്തതു സുശീല്‍ കൊയ്രാളയാണ്. വിവിധ രാഷ്ട്രത്തലവന്മാരും പ്രമുഖനേതാക്കളും അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.

കൊയ്രാള യുടെ ദേഹവിയോഗം രാജ്യത്തിനുണ്ടായ കനത്ത നഷ്ടമാണെന്നു വിവിധ രാഷ്ട്രീയ നേതാക്കള്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം രാഷ്ട്രത്തിന്റെ വികസനത്തിന് ഏറെ സഹായകമായതായി അവര്‍ അനുസ്മരിച്ചു.

കാഠ്മണ്ഡുവിനടുത്തുള്ള മഹാരാജ്ഗുഞ്ചിലെ വസതിയിലായിരുന്നു അന്ത്യം. സുശീലിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ദുഃഖം രേഖപ്പെടുത്തി.


2014 ഫെബ്രുവരി മുതല്‍ 2015 ഒക്ടോബര്‍ വരെ നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന സുശീല്‍ കൊയ്രാള 2010 മുതല്‍ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്നു. പ്രസിഡന്റ് റാം ബരന്‍ യാദവ് കഴിഞ്ഞ സെപ്റ്റംബറില്‍ നേപ്പാളില്‍ പുതിയ ഭരണഘടന പ്രഖ്യാപിച്ചിരുന്നു. അത് അംഗീകരിക്കപ്പെട്ടതോടെ സുശീല്‍ രാജിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയിലെ വരാണസിയില്‍ ജനിച്ച സുശീല്‍ 1954ലാണു നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. 1960ല്‍ നേപ്പാളിന്റെ ഭരണം രാജകുടുംബം ഏറ്റെടുത്തതോടെ സുശീല്‍ 16 വര്‍ഷം ഇന്ത്യയില്‍ അഭയം തേടി. 1973ലെ വിമാന റാഞ്ചലുമായി ബന്ധപ്പെട്ടു മൂന്നു വര്‍ഷം ഇന്ത്യയില്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

സുശീലിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ നേതാക്കള്‍ക്കുപുറമേ, മറ്റു വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളും അനുശോചനം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.