ജപ്പാന്‍ ഉപരോധം ഏര്‍പ്പെടുത്തുന്നു
Thursday, February 11, 2016 12:17 AM IST
ടോക്കിയോ: അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പുകള്‍ മറികടന്ന് മിസൈല്‍ സാങ്കേതിക വിദ്യയുള്ള റോക്കറ്റ് വിക്ഷേപിച്ച ഉത്തരകൊറിയയ്ക്കെതിരേ ജപ്പാന്‍ ഉപരോധം ഏര്‍പ്പെടുത്തുന്നു. ഉത്തരകൊറിയയിലേക്കും തിരിച്ചുമുള്ള യാത്രാവിലക്കിനു പുറമേ കപ്പലുകള്‍ക്ക് ജപ്പാന്‍ തുറമുഖത്തു പ്രവേശിക്കാനും ഇതുവഴി അനുമതി ലഭിക്കില്ല.

ഉത്തരകൊറിയ സന്ദര്‍ശിച്ചശേഷം ജപ്പാനിലെത്തുന്ന വിദേശകപ്പലുകള്‍ക്കും ഉപരോധം ബാധകമായിരിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും ഇല്ലാതാകും. ജീവകാരുണ്യപ്രവര്‍ത്തനത്തിന് 880 ഡോളറില്‍ താഴെ തുക മാത്രമേ ഉപരോധത്തിനുശേഷം കൈമാറ്റം ചെയ്യാനാകൂ എന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിഡേ സുഗ അറിയിച്ചു. അതേസമയം ഒരു ദശകത്തിലേറെയായി ഉത്തരകൊറിയയില്‍ ബന്ദികളായി കഴിയുന്ന ജാപ്പനീസ് പൌരന്മാരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ക്കായുള്ള വാതിലുകള്‍ തുറന്നുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ഉപരോധം ഏര്‍പ്പെടുത്തുന്നതിനു നേരത്തെ കാബിനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. ഇനി പാര്‍ലമെന്റിന്റെ അനുമതികൂടി വേണം. ജപ്പാനുപുറമേ യുഎസും ഉപരോധത്തിന് തയാറെടുത്തേക്കും. വിലക്ക് ലംഘിച്ച് ഞായറാഴ്ചയാണ് ഉത്തരക്കൊറിയ ദീര്‍ഘദൂര റോക്കറ്റ് ഉപയോഗിച്ച് ഭൌമനിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത്. വിക്ഷേപണം വിജയകരമായിരുന്നുവെന്നും ഭാവിയില്‍ കൂടുതല്‍ റോക്കറ്റുകള്‍ വിക്ഷേപിക്കുമെന്നും ഉത്തരകൊറിയ വ്യക്തമാക്കുകയും ചെയ്തു.

ഉപഗ്രഹ പരിപാടിയുടെ മറവില്‍ അമേരിക്കയില്‍വരെ ചെന്നെത്താവുന്ന തരത്തിലുള്ള ആണവ മിസൈല്‍ പരീക്ഷിക്കുകയായിരുന്നു ഉത്തരകൊറിയയുടെ യഥാര്‍ഥ ലക്ഷ്യമെന്നു പറയപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.