800 അൽക്വയ്ദ പോരാളികൾ യെമനിൽ കൊല്ലപ്പെട്ടു
Monday, April 25, 2016 12:12 PM IST
മാരിബ്(യെമൻ): അൽക്വയ്ദ ഭീകരരെ തുരത്തി യെമനിലെ മുകല്ല തുറമുഖ നഗരം യെമൻ സൈന്യം തിരിച്ചുപിടിച്ചു. യെമൻ സൈനികർ നടത്തിയ ആക്രമണത്തിലും അവർക്കു പിന്തുണ നൽകി സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തിലും മുകല്ലയിൽ 800 അൽക്വയ്ദ പോരാളികൾ കൊല്ലപ്പെട്ടു. ഇവിടത്തെ എണ്ണ ടെർമിനലും നഗരവും ഒരു വർഷമായി അൽക്വയ്ദയുടെ കൈവശമായിരുന്നു. മുകല്ലയിൽനിന്ന് ഒട്ടേറെ അൽക്വയ്ദ തീവ്രവാദികൾ പലായനം ചെയ്തെന്നും അറബി മുന്നണി നേതാക്കൾ പറഞ്ഞു.

യെമനിൽ പ്രസിഡന്റ് ഹാദിയുടെ സൈനികരും അവരെ എതിർക്കുന്ന ഹൗതി ഷിയാ വിമതരും തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടയിൽ അൽക്വയ്ദ ഭീകരർ രാജ്യത്തിന്റെ ചില കേന്ദ്രങ്ങളിൽ പിടിമുറുക്കുകയായിരുന്നു. ഇറാന്റെ പിന്തുണയുള്ള ഹൗതി ഷിയാകളുടെ നിയന്ത്രണത്തിലാണു യെമൻ തലസ്‌ഥാനമായ സനാ. പ്രസിഡന്റ് ഹാദിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് ഏഡൻ ആസ്‌ഥാനമായി ഭരണം നടത്തുന്നു. ഹൗതികൾക്ക് എതിരേ സൗദി സഖ്യം വ്യോമാക്രമണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ അവരെ ഒതുക്കാനായിട്ടില്ല.


ഇതിനിടയിലാണ് ഭീകര സംഘടനകൾ യെമനിൽ തങ്ങളുടെ സ്വാധീനം ശക്‌തമാക്കിയത്. ഈയിടെ കുവൈറ്റിൽ നടന്ന സമാധാന ചർച്ചയെത്തുടർന്നു യെമനിൽ താത്കാലിക വെടിനിർത്തൽ നടപ്പിൽ വന്നു. എന്നാൽ, അൽക്വയ്ദ പോലുള്ള ഭീകര ഗ്രൂപ്പുകൾ വെടിനിർത്തലിന്റെ പരിധിയിൽ വരുന്നില്ല.

മുകല്ല നഗരത്തിൽ നിന്ന് അൽക്വയ്ദയെ പൂർണമായി തുരത്തിയെന്നും അവർ ഹംദ്രാവത് മരുഭൂമിയിലേക്കും ഷബ്വാ പ്രവിശ്യയിലേക്കും പിൻവാങ്ങിയെന്നും ഒരു സൈനിക ഓഫീസർ എഎഫ്പിയോടു പറഞ്ഞു. ഹാദിയുടെ സൈനികരോടൊപ്പം സൗദി സഖ്യത്തിലെ എമിറാത്തി സൈനികരും മുകല്ലയിൽ പ്രവേശിച്ചു. രണ്ടു ലക്ഷം ജനങ്ങളുള്ള മുകല്ലയിൽ നാശനഷ്‌ടം വരുത്തരുതെന്ന് ജിഹാദികളോടു ജനങ്ങൾ അഭ്യർഥിച്ചെന്നും തുടർന്ന് അവർ പിന്മാറിയെന്നും സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.