എഫ്16 യുദ്ധ വിമാനം: പാക്കിസ്‌ഥാനു സബ്സിഡി നൽകാനാവില്ലെന്ന് യുഎസ്
എഫ്16 യുദ്ധ വിമാനം: പാക്കിസ്‌ഥാനു സബ്സിഡി നൽകാനാവില്ലെന്ന് യുഎസ്
Tuesday, May 3, 2016 11:59 AM IST
വാഷിംഗ്ടൺ: പാക്കിസ്‌ഥാൻ വാങ്ങുന്ന എഫ്16 യുദ്ധവിമാനങ്ങൾക്ക് സബ്സിഡി നൽകാനാവില്ലെന്ന് അമേരിക്ക വ്യക്‌തമാക്കി. മുഴുവൻ പണവും നൽകിയാൽ മാത്രമേ വിമാനങ്ങൾ നൽകൂവെന്ന അമേരിക്കയുടെ നിലപാടിൽ പാക്കിസ്‌ഥാൻ രോഷം പ്രകടിപ്പിച്ചു. നേരത്തെ സമ്മതിച്ച സബ്സിഡി നിഷേധിച്ചാൽ മറ്റ് ഏതെങ്കിലും രാജ്യത്തുനിന്നു വിമാനങ്ങൾ വാങ്ങുന്ന കാര്യം ആലോചിക്കുമെന്നു പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്‌ടാവ് സർത്താജ് അസീസ് വ്യക്‌തമാക്കി.

പാക്കിസ്‌ഥാന് എട്ട് എഫ്16 യുദ്ധവിമാനങ്ങൾ 70 കോടി ഡോളറിന് വിൽക്കാൻ തീരുമാനിച്ച വിവരം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അമേരിക്കൻ കോൺഗ്രസിനെഅറിയിച്ചിരുന്നു. ഇതിൽ 27 കോടി ഡോളർ രൊക്കം പണമായി പാക്കിസ്‌ഥാൻ നൽകണം. ബാക്കി തുക വിദേശ സൈനികസഹായ ഫണ്ടിൽനിന്നു സബ്സിഡിയായി അമേരിക്ക നൽകുമെന്നായിരുന്നു കരാർ. ഈ കരാറിനെ ഇന്ത്യ ശക്‌തമായി എതിർത്തിരുന്നു.

പാക്കിസ്‌ഥാന് വിമാനം വിൽക്കുന്നതിന് എതിർപ്പില്ലെങ്കിലും വിദേശ സൈനിക സഹായ ഫണ്ടിൽനിന്ന് സബ്സിഡി നൽകാനാവില്ലെന്നു ചില സെനറ്റ് അംഗങ്ങൾ പറഞ്ഞു. ഈ സാഹചര്യത്തിൽ മുഴുവൻ തുകയും നൽകിയാലേ വിമാനങ്ങൾ തരികയുള്ളുവെന്ന് പാക്കിസ്‌ഥാനെ അറിയിക്കാൻ തീരുമാനിച്ചെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്‌താവ് ജോൺ കിർബി പറഞ്ഞു.


ഭീകരവാദത്തെ ചെറുക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഒന്നും തന്നെ പാക്കിസ്‌ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും രാജ്യത്തിനകത്തു തന്നെ ഭീകരർ താമസിക്കുന്നുണ്ടെന്നും സെനറ്റിലെ വിദേശബന്ധ സമിതി ചെയർമാൻ ബോബ് കോക്കർ ചൂണ്ടിക്കാട്ടി. നികുതി ദായകരുടെ പണം പാക്കിസ്‌ഥാനു യുദ്ധവിമാനങ്ങൾ വാങ്ങാനായി ചെലവഴിക്കാൻ ഒബാമ ഭരണകൂടത്തെ അനുവദിക്കില്ലെന്നു സമിതി വ്യക്‌തമാക്കി.

അമേരിക്ക പാക്കിസ്‌ഥാനു നല്കുന്ന യുദ്ധവിമാനങ്ങൾ അവർ ഭീകരർക്കെതിരേയല്ല മറിച്ച് ഇന്ത്യക്കെതിരേ പ്രയോഗിക്കുമെന്ന് തങ്ങൾ ഭയപ്പെടുന്നതായി ചില കോൺഗ്രസ് അംഗങ്ങൾ നേരത്തെ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.