ജാനെറ്റ് മരിച്ചത് കഴുത്തിനേറ്റ മുറിവുമൂലമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ജാനെറ്റ് മരിച്ചത് കഴുത്തിനേറ്റ മുറിവുമൂലമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Sunday, May 22, 2016 11:58 AM IST
<ആ>ജോസ് കുമ്പിളുവേലിൽ

ബർലിൻ: ജർമൻകാരനായ ഭർത്താവ് കൊലപ്പെടുത്തിയ ജാനെറ്റിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശനിയാഴ്ച ഡൂയീസ്ബുർഗ് പോലീസ് പുറത്തുവിട്ടു. കഴുത്തിലുണ്ടായ ആഴമുള്ള മുറിവാണ് മരണകാരണമെന്നു റിപ്പോർട്ടിൽ പറയുന്നു. ഭർത്താവ് റെനെ ഫെർഹോഫൻ ജാനെറ്റിനെ എന്നാണു കൊലപ്പെടുത്തിയതെന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ടിലില്ല. അതു ഡിഎൻഎ പരിശോധനവഴി മാത്രമേ കണ്ടെത്താനാവൂ.

അങ്കമാലി സ്വദേശി സെബാസ്റ്റ്യൻ കിഴക്കേടത്തിന്റെയും റീത്തയുടെയും ഏകമകളാണ് മരിച്ച ജാനെറ്റ്. ജാനെറ്റ്–റെനെ ദമ്പതികൾക്ക് എട്ടുമാസം പ്രായമുള്ള ഒരു പെൺകുഞ്ഞുണ്ട്. കുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്.


ഏപ്രിൽ 13 മുതൽ കാണാതായ ജാനെറ്റിന്റെ മൃതദേഹം കുഴിച്ചു മൂടപ്പെട്ട നിലയിൽ അവരുടെ സ്വന്തം വീടിന്റെ പൂന്തോട്ടത്തിൽനിന്നും പോലീസ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെടുക്കുകയായിരുന്നു. സാമ്പത്തിക പ്രശ്നമാണ് കൊലപാതകത്തിലേയ്ക്കു നയിച്ചതെന്നാണ് പറയപ്പെടുന്നത്. ജാനെറ്റിനു ലഭിച്ച കുടുംബ സ്വത്ത് റെനെ അനാവശ്യമായി ചെലവഴിച്ചെന്നു കണ്ടെത്തിയ ജാനെറ്റ്, റെനെയോട് ഇതേപ്പറ്റി ചോദിച്ചതാണു പ്രശ്നങ്ങളുടെ തുടക്കമെന്നു പോലീസ് പറയുന്നു. ഡോക്ടറേറ്റിനു വേണ്ടിയുള്ള പഠനത്തിലാണ് റെനെ. കൊലപാതകത്തിന്റെ ഉത്തരവാദിത്വം റെനെ ഏറ്റെടുത്തിരുന്നു. റെനെ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.