ബസിൽനിന്നു വലിച്ചിറക്കി 16 പേരെ ഭീകരർ വെടിവച്ചുകൊന്നു
ബസിൽനിന്നു വലിച്ചിറക്കി 16 പേരെ ഭീകരർ വെടിവച്ചുകൊന്നു
Tuesday, May 31, 2016 11:48 AM IST
കുണ്ടുസ്: അഫ്ഗാനിസ്‌ഥാനിലെ അലിയാബാദ് ജില്ലയിലെ പ്രശ്നബാധിത പ്രദേശമായ കുണ്ടുസിൽ താലിബാൻ ഭീകരർ 16 ബസ് യാത്രക്കാരെ കൊലപ്പെടുത്തുകയും നിരവധി ആളുകളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. കഴിഞ്ഞ വർഷമാണ് ഈ മേഖലയുടെ നിയന്ത്രണം സൈന്യത്തിൽനിന്നു ഭീകരർ പിടിച്ചെടുത്തത്.

പതിനാറ് പേരെ ബസിൽനിന്നു വലിച്ചിറക്കി വെടിവച്ചുകൊന്നതിനു പുറമെ നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു. ഏതാനും പേർ രക്ഷപ്പെട്ടു. ഇപ്പോഴും മുപ്പതോളം പേർ ഭീകരരുടെ കസ്റ്റഡിയിലാണെന്നു ഗവർണറുടെ വക്‌താവ് മഹ്മൂദ് ഡാനീഷ് പ്രസ്താവനയിൽ അറിയിച്ചു.

എന്നാൽ 17 പേർ കൊല്ലപ്പെട്ടതായി പോലീസ് മേധാവി ഷിർ അസീസ് കമവാൾ അറിയിച്ചു. ഏതാണ്ട് 200 ആളുകൾ യാത്ര ചെയ്തിരുന്ന നാലു ബസുകളാണ് താലിബാൻ പിടിച്ചെടുത്തത്. യാത്രക്കാരിൽ ആരും സൈനിക വേഷം ധരിച്ചിരുന്നില്ലെങ്കിലും ഇതിൽ ചില മുൻ പോലീസ് ഉദ്യോഗസ്‌ഥർ യാത്രക്കാരായുണ്ടായിരുന്നു.


അലിയാബാദിലെ താലിബാൻ നിയന്ത്രണത്തിലുള്ള സ്‌ഥലത്തെ മോസ്കിനു സമീപം അനധികൃത താലിബാൻ കോടതി പ്രവർത്തിക്കുന്നതായും പിടിയിലായവരിൽ സർക്കാരുമായി ബന്ധപ്പെട്ട ആളുകളെ തിരിച്ചറിയാൻ ഇവരുടെ രേഖകൾ കോടതി പരിശോധിച്ചതായും പരിസര വാസികൾ പറഞ്ഞു.

അഫ്ഗാനിസ്‌ഥാന് സമീപമുള്ള ദേശീയപാതകളിൽ ഭീകരരുടെ സാന്നിധ്യം കൂടുതലാണ് താലിബാൻ ഉൾപ്പെടെയുള്ള മറ്റ് ഭീകരസംഘടനകൾ യാത്രക്കാരെ വധിക്കുന്നതും മറ്റ് അതിക്രമങ്ങളും നിത്യസംഭവങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.