അഫ്ഗാനിൽ സ്ഫോടന പരമ്പര; 25 പേർ കൊല്ലപ്പെട്ടു
അഫ്ഗാനിൽ സ്ഫോടന പരമ്പര; 25 പേർ കൊല്ലപ്പെട്ടു
Monday, June 20, 2016 11:56 AM IST
കാബൂൾ/ന്യൂഡൽഹി: അഫ്ഗാനിസ്‌ഥാനിൽ താലിബാൻ ഇന്നലെ നടത്തിയ മൂന്ന് ആക്രമണങ്ങളിലായി രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു. ഡെറാഡൂൺ സ്വദേശികളായ ഗണേഷ് താപ്പ, ഗോവിന്ദ് സിംഗ് എന്നിവരാണു മരിച്ചതെന്ന് ഇന്ത്യൻ വിദേശകാര്യ വക്‌താവ് വികാസ് സ്വരൂപ് അറിയിച്ചു.

കാബൂളിൽ മിനി ബസിൽ താലിബാന്റെ ചാവേർ ഭടൻ നടത്തിയ ആക്രമണത്തിൽ നേപ്പാൾ സ്വദേശികളായ 14 സുരക്ഷാ ഗാർഡുകൾ കൊല്ലപ്പെട്ടു. കനേഡിയൻ എംബസിയിൽ ജോലിക്കായി പോയ ഗാർഡുകളാണു കൊല്ലപ്പെട്ടത്. അഞ്ചു നേപ്പാളികളും നാല് അഫ്ഗാൻകാരും ഉൾപ്പെടെ ഒമ്പതുപേർക്കു പരിക്കു പറ്റിയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ബദാക്ഷാൻ പ്രവിശ്യയിലായിരുന്നു രണ്ടാമത്തെ ആക്രമണം. ഇവിടത്തെ കമ്പോളത്തിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും 18 പേർക്കു പരിക്കേൽക്കുകയും ചെയ്തു. കാബൂളിൽ നടത്തിയ മൂന്നാമത്തെ ആക്രമണത്തിൽ ഒരു അഫ്ഗാൻകാരൻ കൊല്ലപ്പെടുകയും അഞ്ചുപേർക്കു പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ വക്‌താവ് സബിബുള്ള മുജാഹിദ് പ്രസ്താവന ഇറക്കി.


മസൂം സ്റ്റനെക്സയിക്കു പകരം പുതിയ പ്രതിരോധമന്ത്രിയായി പ്രസിഡന്റ് അഷ്റഫ് ഗനി നിയമിച്ച അബ്ദുള്ള ഖാൻ ഹബീബിക്ക് അഫ്ഗാൻ പാർലമെന്റ് അംഗീകാരം നൽകി. മസൂം സ്റ്റനെക്സയിയെ ഇന്റലിജൻസ് ഏജൻസി മേധാവിയായി നിയമിച്ചു. താലിബാന്റെ ആക്രമണം ശക്‌തിപ്പെട്ട സാഹചര്യത്തിൽ ഇവരുടെ നിയമനത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. സാധാരണഗതിയിൽ പാർലമെന്റിന്റെ സ്‌ഥിരീകരണം ലഭിക്കാൻ മാസങ്ങൾ എടുക്കുമെന്നിരിക്കേ ഇരുവരുടെയും നിയമനത്തിന് ഒരു മാസത്തിനകം പാർലമെന്റ് അംഗീകാരം നൽകിയത് ശ്രദ്ധേയമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.