അസിയ ആന്ദ്രാബി സഹോദരി; ബുർഹാൻ വാനിയുമായി ബന്ധമുണ്ടായിരുന്നു: ഹാഫിസ് സയീദ്
അസിയ ആന്ദ്രാബി സഹോദരി; ബുർഹാൻ വാനിയുമായി ബന്ധമുണ്ടായിരുന്നു: ഹാഫിസ് സയീദ്
Friday, July 22, 2016 9:25 PM IST
ഇസ്ലാമാബാദ്: കാഷ്മീരിൽ സുരക്ഷാ സേന വധിച്ച ഹിസ്ബുൾ മുജാഹിദിൻ കമാൻഡർ ബുർഹാൻ വാനിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായി ജമാത് ഉദ് ദവ തലവനും മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദ്. വാനിയുടെ അവസാന ആഗ്രഹം തന്നോട് സംസാരിക്കുകയായിരുന്നു എന്നും സയീദ് കൂട്ടിച്ചേർത്തു. കാഷ്മീരിലെ വിഘടനവാദി നേതാവും ദുഃഖ്തരൺ ഇ മില്ലാത് തലവിയുമായ അസിയ ആന്ദ്രാബി തനിക്ക് സഹോദരിക്കു തുല്യയാണെന്നും ഹാഫിസ് സയീദ് വാർത്താ ഏജൻസിക്കു നല്കിയ പ്രത്യേക അഭിമുഖത്തിൽ വ്യക്‌തമാക്കി.

ബുർഹാൻ വാനി കൊല്ലപ്പെടുന്നതിന് ഏതാനം ദിനങ്ങൾ മുമ്പ് ഫോണിൽ വിളിച്ചിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സാധിച്ചതെന്നും ഇനി രക്‌തസാക്ഷിയാകാൻ തയാറാണെന്നും വാനി പറഞ്ഞു–വാനിയുടെ വധത്തിൽ പ്രതിഷേധിച്ച് ജമാത് ഉദ് ദവ നടത്തിയ റാലിക്കിടെ സയീദ് വെളിപ്പെടുത്തി. വാനിയുടെ വധത്തിനു പിന്നാലെ ആന്ദ്രാബി തന്നെ വിളിച്ചെന്നും 15 മിനിറ്റോളം അവർ കണ്ണീരൊഴുക്കിയെന്നും ജമാത് ഉദ് ദവ തലവൻ പറഞ്ഞു.


വാനിയുടെ വധത്തിനുപിന്നാലെ കാഷ്മീരിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിൽ 46 പേർ കൊല്ലപ്പെട്ടു. 4000 പേർക്ക് പരിക്കേറ്റു. പ്രക്ഷോഭകാരികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെയും ഒരാൾ കൊല്ലപ്പെട്ടു. മരണ സംഖ്യം 49 ആയതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.