നേപ്പാൾ പ്രധാനമന്ത്രി ഒലി രാജിവച്ചു
നേപ്പാൾ പ്രധാനമന്ത്രി  ഒലി രാജിവച്ചു
Sunday, July 24, 2016 11:30 AM IST
കാഠ്മണ്ഡു: നേപ്പാളിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി പ്രധാനമന്ത്രി കെ.പി. ഒലി രാജിവച്ചു. കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക്് മാവോയിസ്റ്റുകൾ പിന്തുണ പിൻവലിച്ചതോടെ സർക്കാർ അവിശ്വാസവോട്ടിനെ നേരിടേണ്ട സാഹചര്യമൊരുങ്ങിയ പശ്ചാത്തലത്തിലാണ് രാജി.

രാജി സ്വീകരിച്ചെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ കാവൽ പ്രധാനമന്ത്രിയായി തുടരാൻ ഒലിയോട് ആവശ്യപ്പെട്ടെന്നും പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിയുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്‌തമാക്കി. കഴിഞ്ഞ ഒക്ടോബറിലാണ് ഒലി സർക്കാർ അധികാരത്തിൽ വ ന്നത്. പത്തുവർഷത്തിനിടെ അധികാരം കൈയാളിയ എട്ടാമത്തെ ഗവൺമെന്റായിരുന്നു ഒലിയുടേത്.

വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഒലി പരാജയപ്പെട്ടെന്നാരോപിച്ച് നേപ്പാളി കോൺഗ്രസും സിപിഎൻ മാവോയിസ്റ്റും കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പ്രധാന സഖ്യകക്ഷികളായ മാധേശി പീപ്പിൾ റൈറ്റ്സ് ഫോറം– ഡെമോക്രാറ്റിക്കും രാഷ്ട്രീയ പ്രജതന്ത്ര പാർട്ടിയും പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് ഒലി രാജിവച്ചത്.


നിശ്ചിതസമയത്തിനുശേഷം അധികാരമൊഴിയാമെന്ന വാഗ്ദാനത്തിൽനിന്ന് ഒലി പിന്മാറിയെന്നു നേരത്തെ മാവോയിസ്റ്റുകൾ ആരോപിച്ചു. മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ പ്രധാനമന്ത്രിയായി പുതിയ കാബിനറ്റ് രൂപീകരിക്കുന്നതിനു പ്രതിപക്ഷ നേപ്പാളി കോൺഗ്രസ് സഹായം ഉറപ്പു നൽകിയെന്നും റിപ്പോർട്ടുണ്ട്.

ഭരണമാറ്റം രാജ്യത്തിനു ഗുണകരമാകില്ലെന്നും അതിനിടയാക്കിയ സാഹചര്യം ദുർഗ്രാഹ്യമാണെന്നും ഒലി പറഞ്ഞു. നല്ലതു ചെയ്തതിനു താൻ ശിക്ഷിക്കപ്പെട്ടുവെന്നും 64കാരനായ സിപിഎൻ–യുഎംഎൽ നേതാവ് കൂട്ടിച്ചേർത്തു. പുതിയ ഭരണഘടന നടപ്പാക്കാതിരിക്കാൻ ചില വിദേശശക്‌തികൾ ഗൂഢാലോചന നടത്തുകയാണെന്നും ഒലി ആരോ പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.