ആലപ്പോയിലെ നൊമ്പരച്ചിത്രം: ആരോപണം നിഷേധിച്ചു റഷ്യ
ആലപ്പോയിലെ നൊമ്പരച്ചിത്രം: ആരോപണം നിഷേധിച്ചു റഷ്യ
Friday, August 19, 2016 12:07 PM IST
മോസ്കോ: ആലപ്പോയിൽ അഞ്ചുവയസുകാരനു പരിക്കേറ്റത് റഷ്യ നടത്തിയ വ്യോമാക്രമണത്തിലല്ലെന്നു റഷ്യൻ പ്രതിരോധ വകുപ്പ് അറിയിച്ചു. ദേഹമാസകലം പൊടികൊണ്ടുമൂടി മുഖത്തുനിന്നു രക്‌തംവാർന്ന് ആംബുലൻസിൽ ഇരിക്കുന്ന ഒമ്റാൻ എന്ന ബാലന്റെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ ലോകമാസകലം പ്രചരിച്ചു.

വിമതരുടെ കൈവശമുള്ള കിഴക്കൻ ആലപ്പോയിലെ ക്വാറ്റർജ് ഡിസ്ട്രിക്ടിൽ ബുധനാഴ്ച നടന്ന വ്യോമാക്രമണത്തിൽ പരിക്കേറ്റ കുട്ടിയുടെ ചിത്രമാണിതെന്നു ഫോട്ടോഗ്രാഫർ വ്യക്‌തമാക്കിയിരുന്നു. ഈ മേഖലയിൽ റഷ്യ വ്യോമാക്രമണം നടത്തിയിട്ടേയില്ലെന്ന് പ്രതിരോധമന്ത്രാലയ വക്‌താവ് മേജർ ജനറൽ കൊനാഷെങ്കോവ് പറഞ്ഞു. ഒമ്റാനു പരിക്കേറ്റത് വിമതരോ ജിഹാദിസ്റ്റുകളോ നടത്തിയ റോക്കറ്റ് ആക്രമണത്തിലാവാനാണു സാധ്യത.


ജീവകാരുണ്യ സഹായം എത്തിക്കുന്നതിന് കിഴക്കൻ ആലപ്പോയിലേക്ക് റഷ്യ പ്രത്യേക ഇടനാഴി തുറന്നിട്ടുണ്ട്. ഇതിനടുത്തുള്ള റോഡുകളെ ലക്ഷ്യമിട്ട് വിമതർ നടത്തിയ റോക്കറ്റ് ആക്രമണത്തിലായിരിക്കും ഒമ്റാൻ എന്ന അഞ്ചുവയസുകാരനു പരിക്കേറ്റതെന്ന് കൊനാഷെങ്കോ സൂചിപ്പിച്ചു. റഷ്യക്ക് എതിരേ പ്രചാരണം നടത്താൻ പാശ്ചാത്യമാധ്യമങ്ങൾ ദുരന്തങ്ങളെ കരുവാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.