ദിൽമയ്ക്കെതിരേ ഇംപീച്ച്മെന്റ് വിചാരണ ആരംഭിച്ചു
ദിൽമയ്ക്കെതിരേ ഇംപീച്ച്മെന്റ് വിചാരണ ആരംഭിച്ചു
Thursday, August 25, 2016 11:55 AM IST
ബ്രസീലിയ: ബ്രസീലിന്റെ പ്രഥമ വനിതാ പ്രസിഡന്റ് ദിൽമാ റൂസെഫിനെതിരേ സെനറ്റിൽ ഇംപീച്ച്മെന്റ് വിചാരണ ആരംഭിച്ചു. ദിവസങ്ങൾക്കുള്ളിൽ ദിൽമയുടെ കസേര തെറിക്കുമെന്നാണു സൂചന.

സുപ്രീംകോടതി പ്രസിഡന്റ് റിക്കാർഡോ ലെവൻഡോവ്സ്കിയാണ് ഇന്നലെ സെനറ്റ് ചേംബറിൽ വിചാരണ നടപടികൾ ഉദ്ഘാടനം ചെയ്തത്. പ്രസിഡന്റ് സ്‌ഥാനത്തുനിന്നു സസ്പെൻഷനിൽ കഴിയുന്ന ദിൽമ തിങ്കളാഴ്ച സെനറ്റിൽ ഹാജരായി മറുപടി പറയും. തുടർന്നു 48 മണിക്കൂറിനുള്ളിൽ വോട്ടെടുപ്പു നടത്താനാണു പദ്ധതി. 81 അംഗ സെനറ്റിൽ മൂന്നിൽ രണ്ടുഭാഗം ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തുമെന്നാണു സൂചന. ഇതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ദിൽമയെ പുറത്താക്കും. നിലവിലുള്ള ഇടക്കാല പ്രസിഡന്റ് മൈക്കൽ ടെമറിന് അടുത്ത തെരഞ്ഞെടുപ്പുവരെ പ്രസിഡന്റായി തുടരാം.

2014ലെ തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് ബജറ്റ് കണക്കുകളിൽ തിരിമറി നടത്തിയെന്നാണ് മുൻ ഇടതുപക്ഷ ഗറില്ലാ നേതാവുകൂടിയായ ദിൽമയ്ക്കെതിരേ ഉന്നയിച്ചിട്ടുള്ള ആരോപണം. എന്നാൽ, നിലവിലുള്ള അക്കൗണ്ടിംഗ് രീതി തുടരുക മാത്രമാണു താൻ ചെയ്തതെന്ന് അവർ പറഞ്ഞു.


തനിക്കെതിരേ നടക്കുന്നത് അട്ടിമറിയിൽ കുറഞ്ഞതൊന്നും അല്ലെന്നും ഇനി ആർക്കും ഇത്തരമൊരു ഗതികേടുണ്ടാവാതിരിക്കാനാണ് രാജി ഒഴിവാക്കി സെനറ്റിൽ ഹാജരായി വിചാരണയ്ക്കു മറുപടി പറയാനും ജനാധിപത്യത്തിനുവേണ്ടി ശബ്ദമുയർത്താനും തീരുമാനിച്ചതെന്നും ദിൽമ വ്യക്‌തമാക്കി. 81 അംഗ സെനറ്റിലെ 60 പേർ ദിൽമയ്ക്കെതിരേ വോട്ടു ചെയ്യുമെന്നു ടെമർ വിഭാഗം പറയുന്നു.

ഇംപീച്ച്മെന്റ് ഉറപ്പാണെന്നു ബോധ്യപ്പെട്ടതിനെത്തുടർന്ന് ദിൽമ പ്രസിഡന്റിന്റെ കൊട്ടാരത്തിൽനിന്നും സ്വകാര്യവസ്തുക്കൾ പോർട്ടോ അലെഗ്രസിലെ സ്വന്തം വസതിയിലേക്കു മാറ്റിത്തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.