വടക്കൻ സിറിയയിൽ തുർക്കിയുടെ വ്യോമാക്രമണത്തിൽ 40 സാധാരണക്കാർ കൊല്ലപ്പെട്ടു
വടക്കൻ സിറിയയിൽ തുർക്കിയുടെ വ്യോമാക്രമണത്തിൽ 40 സാധാരണക്കാർ കൊല്ലപ്പെട്ടു
Sunday, August 28, 2016 11:56 AM IST
ബെയ്റൂട്ട്: വടക്കൻ സിറിയയിൽ തുർക്കി നടത്തിയ വ്യോമാക്രമണത്തിലും ഷെല്ലിംഗിലുമായി കുറഞ്ഞത് 40 സാധാരണക്കാർ കൊല്ലപ്പെട്ടു. ഐഎസിനെയും കുർദിഷ് സൈനികരെയും ലക്ഷ്യമിട്ടു ബുധനാഴ്ചയാണ് തുർക്കി സിറിയൻ അതിർത്തി കടന്നു കയറി ആക്രമണം ആരംഭിച്ചത്. 25 കുർദിഷ് ഭീകരർ കൊല്ലപ്പെട്ടതായി തുർക്കിയുടെ അനാഡോലു വാർത്താ ഏജൻസി സമ്മതിച്ചു.

എന്നാൽ തുർക്കി സൈന്യം സിറിയയിൽ നടത്തിയ ആക്രണത്തിൽ രണ്ടിടത്തായി 40 പേർക്കു ജീവഹാനി നേരിട്ടെന്നു ബ്രിട്ടൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. ജെബ് അൽകൂസാ ഗ്രാമത്തിൽ 20പേർ കൊല്ലപ്പെടുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തു.

അൽ അമാറ പട്ടണത്തിനു സമീപം തുർക്കി നടത്തിയ വ്യോമാക്രമണത്തിൽ മറ്റ് 20 പേർക്കുകൂടി ജീവഹാനി നേരിട്ടു. ഇവിടെ പരിക്കേറ്റ 25 പേരിൽ പലരുടെയും നില ഗുരുതരമാണ്. രണ്ടിടത്തുംകൂടി നാല് കുർദിഷ് പോരാളികൾ കൊല്ലപ്പെടുകയും 15 പേർക്കു പരിക്കേൽക്കുകയും ചെയ്തെന്ന് ഒബ്്സർവേറ്ററി പറഞ്ഞു.


ഇതേസമയം രണ്ടിടത്തുംകൂടി 75 പേരാണു കൊല്ലപ്പെട്ടതെന്നു കുർദിഷ് കേന്ദ്രങ്ങൾ പറഞ്ഞു.ഐഎസിന്റെ കൈയിൽനിന്നു ജരാബലസ് പട്ടണം പിടിക്കാനാണു തുർക്കി ആദ്യം ആക്രമണം ആരംഭിച്ചത്. സിറിയയിലെ ഈ പട്ടണത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്താൻ കുർദിഷ് സൈനികരും ശ്രമിച്ചിരുന്നു.

എന്നാൽ തുർക്കിയുടെ സഹായത്തോടെ സിറിയൻ വിമതർ പട്ടണം കൈവശപ്പെടുത്തിയതോടെ കുർദുകൾ പിന്മാറി.ഐഎസിനെതിരേ പോരാടുന്ന സിറിയൻ കുർദ് പോരാളികൾക്ക് അമേരിക്ക പിന്തുണ നൽകുന്നുണ്ട്. എന്നാൽ തുർക്കിയിൽ സർക്കാരിനെതിരേ പ്രക്ഷോഭം നടത്തുന്ന കുർദുകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ള സിറിയൻ കുർദുകളെ ശത്രുപട്ടികയിലാണ് അങ്കാറ ഉൾപ്പെടുത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.