നദീജല കരാർ: യുഎന്നിനെ സമീപിക്കുമെന്നു പാക്കിസ്‌ഥാൻ
നദീജല കരാർ: യുഎന്നിനെ സമീപിക്കുമെന്നു പാക്കിസ്‌ഥാൻ
Tuesday, September 27, 2016 12:18 PM IST
ഇസ്ലാമാബാദ്: അരനൂറ്റാണ്ടിലധികം പഴക്കമുള്ള സിന്ധുനദീജല കരാറിൽനിന്ന് ഇന്ത്യ പിന്മാറിയാൽ ഐക്യരാഷ്ട്ര സഭയെയും അന്താരാഷ്ട്ര കോടതിയെയും സമീപിക്കുമെന്നു പാക്കിസ്‌ഥാൻ. കരാർ പുനഃപരിശോധിക്കുന്നതു യുദ്ധത്തിനു സമാനമാണെന്നും പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിദേശകാര്യ ഉപദേഷ്‌ടാവ് സർതാജ് അസീസ് പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് ഇന്ത്യക്ക് ഏകപക്ഷീയമായി കരാറിൽനിന്നു പിന്മാറാനാവില്ല. കരാർ ഏകപക്ഷീമായി പിൻവലിക്കുന്നതിലൂടെ പാക്കിസ്‌ഥാനും അതിന്റെ സമ്പദ്വ്യവസ്‌ഥയ്ക്കും വലിയ കോട്ടമുണ്ടാകുമെന്നും ദേശീയ അസംബ്ലിയിൽ സർതാജ് അസീസ് പറഞ്ഞു. ഇന്ത്യ കരാർലംഘനം നടത്തിയാൽ നീതിക്കായി അന്താരാഷ്ട്ര കോടതിയെയും സമീപിക്കും.


അന്താരാഷ്ട്ര സമാധാനത്തിന്റെ ലംഘനമായി ഇന്ത്യൻ നടപടിയെ വ്യാഖ്യാനിക്കും. ഇന്ത്യയുടെ ഭീഷണി നടപ്പാക്കിയാൽ പ്രശ്നം അന്താരാഷ്ട്ര സമൂഹത്തിനു മുന്നിലെത്തിക്കുമെന്നും സർതാജ് അസീസ് പറഞ്ഞു.

തിങ്കളാഴ്ച ഡൽഹിയിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണു കരാർ പിൻവലിക്കുമെന്ന ഭീഷണി ഇന്ത്യ മുന്നോട്ടുവച്ചത്. കരാർ അനുസരിച്ചു പാക് നിയന്ത്രണത്തിലുള്ള സിന്ധു, ചെനാബ്, ഝലം നദികളിലെ ഇന്ത്യൻ ഭാഗത്തു പരമാവധി വെള്ളം ചൂഷണം ചെയ്യാനാണു തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.