അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്:പരാജയഭീതിയിൽ റിപ്പബ്ലിക്കൻ ക്യാമ്പ്
Thursday, October 27, 2016 1:13 PM IST
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ് പരാജയപ്പെടുന്ന ഭീതിയിലാണ് റിപ്പബ്ലിക്കൻ അനുകൂലികളെന്നു റിപ്പോർട്ട്. ലൈംഗികാരോപണവും തെരഞ്ഞെടുപ്പു ഫലം അംഗീകരിക്കില്ലെന്ന പ്രസ്താവനയും ട്രംപിനു തിരിച്ചടിയായെന്നും ഇത് ഡൊമോക്രാറ്റിക് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റന്റെ വിജയം ഉറപ്പിച്ചെന്നും റിപ്പബ്ളിക്കൻ അനുകൂലികൾ കരുതുന്നു. ബുധനാഴ്ച പുറത്തുവിട്ട റോയിട്ടേഴ്സ്–ഇപ്സോസ് അഭിപ്രായ സർവേയിൽ റിപ്പബ്ലിക്കൻ അനുഭാവികളിൽ 41 ശതമാനം ഹില്ലരി വിജയിക്കുമെന്നാണു കരുതുന്നത്. ട്രംപിനു 40 ശതമാനം പേരാണു ജയസാധ്യത കല്പിക്കുന്നത്. കഴിഞ്ഞമാസം പുറത്തുവന്ന അഭിപ്രായസർവേയിൽ 58 ശതമാനം റിപ്പബ്ലിക്കൻ വോട്ടർമാരുടെ പിന്തുണ ട്രംപിനുണ്ടായിരുന്നു. അടുത്തിടെ പുറത്തുവന്ന ലൈംഗികാരോപണവും തെരഞ്ഞെടുപ്പു ഫലം അംഗീകരിക്കില്ലെന്ന പ്രസ്താവനയും ട്രംപിനു തിരിച്ചടിയായി. ട്രംപിനു വോട്ടു ചെയ്യുമെന്നു പരസ്യമായി പ്രഖ്യാപിച്ചവരും ഹില്ലരിക്കാണു ജയസാധ്യത കൽപ്പിക്കുന്നത്.


എന്നിരുന്നാലും ട്രംപിനെതിരേയുള്ള ആരോപണങ്ങളേക്കാൾ ശക്‌തമാണു ഹില്ലരിക്കെതിരേയുള്ള ഇ–മെയിൽ വിവാദമെന്നു വിശ്വസിക്കുന്ന വോട്ടർമാരുമുണ്ട്. യാഥാസ്‌ഥിതികമായ ഒരു യുഎസ് കോൺഗ്രസുണ്ടാക്കാൻ ട്രംപിന്റെ നേതൃത്വത്തിൽ കഴിയുമെന്നാണ് ഇവരുടെ വിശ്വാസം.

ഡെമോക്രാറ്റുകളിൽ 92 ശതമാനവും ഹില്ലരിതന്നെ അടുത്ത പ്രസിഡന്റാവുമെന്നാണു കരുതുന്നത്. എട്ടു ശതമാനം മാത്രമേ മറിച്ച് അഭിപ്രായമുള്ളൂ. കഴിഞ്ഞമാസംവരെ 83 ശതമാനം ഡെമോക്രാറ്റുകളുടെ പിന്തുണയേ ഹില്ലരിക്കുണ്ടായിരുന്നുള്ളൂ. അമ്പതു സംസ്‌ഥാനങ്ങളിലെ പ്രായപൂർത്തിയായ ആളുകൾക്കിടയിലാണ് റോയിട്ടേഴ്സ്– ഇപ്സോസ് അഭിപ്രായ സർവേ നടത്തിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.