ട്രംപിനെ ജയിപ്പിക്കാൻ റഷ്യ ഇടപെട്ടെന്നു സിഐഎ
ട്രംപിനെ ജയിപ്പിക്കാൻ റഷ്യ ഇടപെട്ടെന്നു സിഐഎ
Saturday, December 10, 2016 2:07 PM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ നിയുക്‌ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ റഷ്യ സഹായിച്ചെന്ന് അമേരിക്കൻ സെൻട്രൻ ഇന്റലിജൻസ് ഏജൻസിയുടെ രഹസ്യ റിപ്പോർട്ട്. യുഎസ് ഉന്നത ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റാണ് ഇക്കാര്യം പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്നതിലുപരി ട്രംപിനെ വിജയിപ്പിക്കുകയായിരുന്നു റഷ്യയുടെ ലക്ഷ്യമെന്നും സിഐഎ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ റിപ്പോർട്ടിനെ ശക്‌തമായി നിഷേധിച്ചു ട്രംപ് ക്യാമ്പ് രംഗത്തെത്തി. മുൻ ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കൈവശം ആണവായുധങ്ങൾ ഉണ്ടെന്നു പ്രചരിപ്പിച്ചവർ തന്നെയാണ് ഈ നുണകളും പറയുന്നതെന്നായിരുന്നു ട്രംപ് ക്യാമ്പിന്റെ പ്രതികരണം.

റഷ്യൻ ഗവൺമെന്റുമായി നേരിട്ടു ബന്ധം പുലർത്തിയിരുന്നവരെ സിഐഎ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. ഇവർ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്‌ഥാനാർഥി ഹില്ലരിയുടേതടക്കം എതിർ ചേരിയിലെ പലരുടെയും ഇ–മെയിലുകൾ വീക്കിലിക്സിനു ചോർത്തിനൽകി.


പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്തുണ്ടായ സൈബർ ആക്രമണങ്ങളെക്കുറിച്ചും വിദേശ ഇടപെടലുകളെക്കുറിച്ചും അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിട്ടതിനു പിന്നാലെയാണ് സിഐഎ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

എന്നാൽ, തന്റെ വിജയത്തിനായി റഷ്യ പ്രവർത്തിച്ചെന്ന റിപ്പോർട്ട് നിയുക്‌ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. സൈബർ ആക്രമണങ്ങൾക്കു പിന്നിൽ റഷ്യയോ ചൈനയോ ആകാമെന്നും അദ്ദേഹം ടൈം മാഗസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതേ സമയം വാർത്തകളോട് സിഐഎ പ്രതികരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.