വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുംപിടിത്തം കാരണം ഫെഡറൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ വെള്ളിയാഴ്ച അർധരാത്രി മുതൽ ഭാഗികമായി സ്തംഭിച്ചു.
ഫെബ്രുവരി 16 വരെ സർക്കാർ ചെലവിനുള്ള ഫണ്ട് നീട്ടിനല്കാനുള്ള ബിൽ വെള്ളിയാഴ്ച രാത്രി സെനറ്റിൽ പരാജയപ്പെട്ടു. നൂറംഗ സെനറ്റിൽ റിപ്പബ്ലിക്കന്മാർക്കു ഭൂരിപക്ഷമുണ്ടെങ്കിലും ഫണ്ട് പാസാക്കാൻ വേണ്ട 60 വോട്ടുകൾ ലഭിച്ചില്ല. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ വിവിധ സർക്കാർ ഓഫീസുകളിലെ ആയിരക്കണക്കിനു ജോലിക്കാർക്ക് തിങ്കളാഴ്ച മുതൽ പണിയില്ലാതാകും.
ഭരണം നടത്തുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കാരും പ്രതിപക്ഷത്തെ ഡെമോക്രാറ്റുകളും ആരോപണ- പ്രത്യാരോപണങ്ങളുമായി സജീവമായി. എങ്കിലും കൂടുതൽ ക്ഷീണം ഭരണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങിനിന്ന പ്രസിഡന്റ് ട്രംപിനു തന്നെ.
കുടിയേറ്റവിഷയത്തിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ ബില്ലിന് അനുകൂലമായി വോട്ടു ചെയ്യില്ലെന്ന് ഡെമോക്രാറ്റുകൾ നിലപാടെടുത്തതാണ് കാരണം. ഡെമോക്രാറ്റ് നേതാവ് ചക് ഷുമറും ട്രംപും തമ്മിൽ വോട്ടെടുപ്പിനു മുന്പു ചർച്ച നടത്തിയെങ്കിലും ട്രംപ് വഴങ്ങിയില്ല. ചില റിപ്പബ്ലിക്കന്മാരും ബില്ലിനെ എതിർത്തു വോട്ട് ചെയ്തു.
മെക്സിക്കോയിൽനിന്നുള്ള അഭയാർഥികളെ തടയാൻ അതിർത്തിയിൽ മതിൽ നിർമിക്കണമെന്ന ട്രംപിന്റെ സ്വപ്നപദ്ധതിക്ക് പണം വകയിരുത്തണമെന്ന് റിപ്പബ്ലിക്കന്മാർ ആവശ്യപ്പെട്ടു. കുട്ടികളായിരിക്കേ അമേരിക്കയിലെത്തിയ ഏഴു ലക്ഷം പേരുടെ സംരക്ഷണം ഉറപ്പുനല്കാതെ ബിൽ അംഗീകരിക്കില്ലെന്ന് ഡെമോക്രാറ്റുകളും നിലപാടെടുത്തു. ഇവരെ ട്രംപ് രാജ്യത്തിനു പുറത്താക്കുമെന്ന ആശങ്ക ശക്തമാണ്.
ഫണ്ട് ലഭിക്കാത്തതിനാൽ വിദ്യാഭ്യാസം, വാണിജ്യം, ഭവനം, പരിസ്ഥിതി വകുപ്പുകളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ നിശ്ചലമാകും. ട്രഷറി, ആരോഗ്യം, പ്രതിരോധ വകുപ്പുകളുടെ പ്രവർത്തനം ഭാഗികമായും തടസപ്പെടും. വീസ, പാസ്പോർട്ട് നടപടിക്രമങ്ങളും തടസപ്പെടും. ദേശീയസുരക്ഷ, തപാൽ, ട്രാഫിക് നിയന്ത്രണം, ആരോഗ്യം, ദുരിതാശ്വാസം, ജയിൽ, നികുതിപിരിവ്, വൈദ്യുതി വകുപ്പുകളുടെ പ്രവർത്തനങ്ങൾക്കു തടസമുണ്ടാകില്ല.
ഇത്തരം സർക്കാർ സ്തംഭനം അമേരിക്കയിൽ ഇതാദ്യമല്ല. എന്നാൽ, ഭരിക്കുന്ന പാർട്ടിക്ക് ഇരുസഭകളിലും ഭൂരിപക്ഷമുണ്ടായിരിക്കേ ഉണ്ടാകുന്നത് ആദ്യമാണ്.
പതിനെട്ടാം തവണ
1976നുശേഷം അമേരിക്കയിലുണ്ടാകുന്ന പതിനെട്ടാമത്തെ ഭരണസ്തംഭനമാണ് വെള്ളിയാഴ്ചത്തേത്. ചില തവണത്തെ പ്രതിസന്ധി മണിക്കൂറുകൾക്കകം പരിഹരിച്ചെങ്കിൽ ചിലത് ഏറെ ദീർഘിച്ചു.
2013ൽ ഒബാമയുടെ കാലത്താണ് ഇതിനുമുന്പ് സ്തംഭനം നേരിടേണ്ടിവന്നത്. 16 ദിവസം നീണ്ട പ്രതിസന്ധി അമേരിക്കയ്ക്ക് 200 കോടി ഡോളറിന്റെ നഷ്ടം വരുത്തി. 8,50,000 പേർക്കു ജോലിയില്ലാതായി. 1996ൽ ബിൽ ക്ലിന്റന്റെ ഭരണകാലത്ത് ഒരു മാസത്തോളം കഴിഞ്ഞാണു ബജറ്റ് പ്രതിസന്ധി പരിഹരിച്ചത്.
ട്രംപ് ഭരണത്തിൽ ഒരു വർഷം പൂർത്തിയാക്കുന്പോഴാണ് സ്തംഭനം പ്രാബല്യത്തിൽ വരുന്നത്. ഫ്ളോറിഡയിൽ ട്രംപ് ഒരുക്കിയ പാർട്ടി നീട്ടിവച്ചു. സൈന്യത്തേക്കാളും അതിർത്തി സുരക്ഷയേക്കാളും പ്രതിപക്ഷം ഉത്കണ്ഠ കാണിക്കുന്നത് അനധികൃത കുടിയേറ്റക്കാർക്കുവേണ്ടിയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആരോപിച്ചു.
അതേസമയം, ഒബാമയുടെ കാലത്ത് സ്തംഭനം ഉണ്ടായപ്പോൾ ട്രംപ് പറഞ്ഞ വാക്കുകൾ അദ്ദേഹത്തെ തിരിച്ചുകുത്തുകയാണ്. പ്രതിസന്ധിയുടെ മുഴുവൻ ഉത്തരവാദിത്വവും പ്രസിഡന്റിനാണെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. പ്രസിഡന്റാണ് നേതാവ്. പ്രസിഡന്റാണ് എല്ലാവരെയും വിളിച്ചുകൂട്ടി പ്രതിസന്ധി പരിഹരിക്കേണ്ടതെന്നും ട്രംപ് പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.