ചിംഗ്ടാവു (ചൈന): ചൈനയുടെ ബൃഹദ് സംരംഭമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ ഇന്ത്യക്കുള്ള ആശങ്കകൾ പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനയിലെ ചിംഗ്ടാവുവിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ)യുടെ ദ്വിദിന വാർഷിക സമ്മേളനത്തിലാണ് ചൈനയുടെ സ്വപ്നപദ്ധതിയെക്കുറിച്ചും അതിനോടുള്ള ഇന്ത്യയുടെ നിലപാടിനെയും പ്രധാനമന്ത്രി സംസാരിച്ചത്.
ഇത്തരം കണക്ടിവിറ്റി പദ്ധതികൾ രാജ്യങ്ങളുടെ സ്വയംഭരണത്തെയും അതിർത്തിയിലെ പരമാധികാരത്തെയും ബഹുമാനിക്കുന്ന വിധത്തിലായിരിക്കണമെന്നാണു മോദി പറഞ്ഞത്. എല്ലാവരെയും ഉൾക്കൊള്ളുന്ന വിധമാണെങ്കിൽ പദ്ധതിക്ക് ഇന്ത്യ പൂർണപിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി. ഗതാഗതത്തിനായുള്ള ഇടനാഴികൾ തുറക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനെ സാക്ഷിയാക്കി മോദി വാചാലനായി.
അന്താരാഷ്ട്ര ഉത്തര-ദക്ഷിണ ഇടനാഴി പദ്ധതി, ചബ്ബഹാർ തുറമുഖ വികസനം, അഷ്കാബത് ഉടന്പടി എന്നിവയിലെ പങ്കാളിത്തം ഇന്ത്യയുടെ താത്പര്യങ്ങൾ വ്യക്തമാക്കുന്നതാണ്. അയൽരാജ്യങ്ങളുമായുള്ള പാതകൾക്ക് ഇന്ത്യ മുന്തിയ പരിഗണനയാണു നൽകുന്നത്. അതിർത്തികളിലെ പരമാധികാരവും രാജ്യങ്ങളുടെ സ്വയംഭരണവും ഉറപ്പാക്കുന്നതായിരിക്കണം ഇത്തരം പദ്ധതികളെന്നും മോദി പറഞ്ഞു. ജനങ്ങളുടെ സുരക്ഷ, സാന്പത്തിക വികസനം, മേഖലയുടെ കൂട്ടുകെട്ട്, ഐക്യം, പരമാധികാരത്തോടുള്ള പരസ്പര ബഹുമാനം, പരിസ്ഥിതി സംരക്ഷണം എന്നിവയെല്ലാം ചേർന്നുള്ള സുരക്ഷ എന്ന ആശയവും ഉച്ചകോടിയിൽ പ്രധാനമന്ത്രി അവതരിപ്പിച്ചു.
തീവ്രവാദത്തേക്കുറിച്ചു സംസാരിക്കുന്പോൾ അഫ്ഗാനിസ്ഥാനിലെ ദുരവസ്ഥയെ അദ്ദേഹം ഉദാഹരണമായി പറഞ്ഞു. ഭീകരവാദത്തിനെതിരേ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി നടത്തുന്ന ശ്രമങ്ങളെ മേഖലയിലെ അയൽരാജ്യങ്ങൾ ബഹുമാനിക്കണം. ഈദ് ആഘോഷവേളയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ നടപടിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഡിജിറ്റലായും അല്ലാതെയുമുള്ള ബന്ധപ്പെടൽ കാരണം ഭൂമിശാസ്ത്രത്തിന്റെ നിർവചനം തന്നെ മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലേക്കു വരുന്ന വിനോദ സഞ്ചാരികളിൽ ആറു ശതമാനം എസ്സിഒ അംഗ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. വളരെ എളുപ്പത്തിൽ ഇത് ഇരട്ടിയാക്കാൻ സാധിക്കുമെന്നും മോദി പറഞ്ഞു.റഷ്യ, ചൈന, കിർഗിസ് റിപബ്ലിക്, കസഖ്സ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവർചേർന്ന് 2001ലാണ് സംഘടന രൂപീകരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും കഴിഞ്ഞ വർഷമാണ് അംഗത്വമെടുത്തത്. മോദിക്കു പുറമേ ചനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി, പാക്കിസ്ഥാൻ പ്രസിഡന്റ് മാംനൂൻ ഹുസൈൻ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.