വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ സ്ഥിരതാമസത്തിന് അനുവദിക്കുന്ന ഗ്രീൻകാർഡ് മോഹിക്കുന്ന ഭൂരിഭാഗം ഇന്ത്യക്കാരും നിരാശരാകേണ്ടിവരും. നിലവിലുള്ള ചട്ടം ഇളവുചെയ്യാൻ യുഎസ് സർക്കാർ തയാറാകാത്തിടത്തോളം നാലു ലക്ഷത്തിലധികം ഇന്ത്യക്കാർക്ക് ഗ്രീൻകാർഡ് ലഭിക്കാൻ 151 വർഷം കാത്തിരിക്കേണ്ടിവരുമെന്ന് കാറ്റോ ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഗവേഷണ സംഘടന ചൂണ്ടിക്കാട്ടി.
യുഎസ് പൗരത്വ കുടിയേറ്റ വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് 2018 ഏപ്രിൽ 20 വരെ 6,32,219 ഇന്ത്യക്കാരാണ് ഗ്രീൻകാർഡിനു കാത്തിരിക്കുന്നത്. അപേക്ഷ നല്കിയിട്ടുള്ള 3,25,819 പേരും അവരുടെ കുടുംബാംഗങ്ങളും അടക്കമാണിത്. ഇതിൽ 4,33,368 പേരുടെ സ്ഥിതിയാണ് കഷ്ടത്തിലാകുന്നത്.
തൊഴിൽ അടിസ്ഥാനത്തിൽ ഗ്രീൻകാർഡിന് അപേക്ഷിക്കുന്നവരെ വിദ്യാഭ്യാസയോഗ്യത വച്ച് ഇബി-1, ഇബി-2, ഇബി-3 എന്നിങ്ങനെ മൂന്നായി തിരിച്ചാണ് പരിഗണിക്കുന്നത്. ഓരോ വിഭാഗത്തിലും ഒരു വർഷം 40,040 പേർക്കാണ് ഗ്രീൻകാർഡ് നല്കുക. ഒരോ വിഭാഗത്തിലും ഒരു രാജ്യത്തിന് ഏഴു ശതമാനം എന്ന പരിധിയുമുണ്ട്. ഈ ചട്ടങ്ങളും അപേക്ഷകരുടെ എണ്ണത്തിലുള്ള വർധനയുമാണ് ഇന്ത്യക്കാരുടെ കാത്തിരിപ്പു കാലാവധി കൂട്ടുന്നത്.
തൊഴിൽ നൈപുണ്യവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഉള്ള ഇബി-1 വിഭാഗത്തിൽ 34,824 ഇന്ത്യക്കാരാണ് അപേക്ഷ നല്കിയിട്ടുള്ളത്. ഇവരുടെ ഭാര്യമാരും കുട്ടികളുംകൂടി ചേരുന്പോൾ 83,578 പേരാകും. എണ്ണം കുറവായതുകൊണ്ട് ഇവർക്ക് ആറു വർഷത്തിനകം ഗ്രീൻകാർഡ് ലഭിക്കാം.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള ഇബി-3 വിഭാഗത്തിൽ അപേക്ഷകരും കുടുംബാംഗങ്ങളും ചേർന്ന് 1,15,273 പേരാണ് കാത്തിരിക്കുന്നത്. ഇവർക്ക് 17 വർഷത്തിനകം ലഭിക്കാം.
ഇതിനു രണ്ടിനും ഇടയിൽപ്പെടുന്ന ഇബി-2 വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്. 2,16,684 അപേക്ഷകരും അവരുടെ കുടുംബവും ചേർന്ന് 4,33,368 പേരാണുള്ളത്. അപേക്ഷിച്ചിട്ടുള്ള മൊത്തം ഇന്ത്യക്കാരുടെ 69 ശതമാനം വരുമിവർ. ഇവർക്കെല്ലാം ഗ്രീൻകാർഡ് ലഭിക്കാനായി 151 വർഷം എടുക്കും.
ഗ്രീൻകാർഡ് അപേക്ഷകരിൽ ഭൂരിഭാഗവും ഇന്ത്യക്കാരായതുകൊണ്ടുള്ള ചില ആനുകൂല്യങ്ങൾ കാത്തിരിപ്പു കാലാവധി കുറയാനിടയാക്കും. മറ്റു രാജ്യങ്ങളിൽനിന്ന് അപേക്ഷകർ കുറവാണെങ്കിൽ ഇന്ത്യക്കാർക്ക് പരിഗണന കൂടും. കഴിഞ്ഞ വർഷം ഇങ്ങനെ ഇബി-3 വിഭാഗത്തിൽ 18 ശതമാനം ഗ്രീൻകാർഡുകൾ ഇന്ത്യക്കാർക്ക് ലഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.