സ്പെക്ട്രം: 40,000 കോടി ലഭിക്കുമെന്നു സര്‍ക്കാര്‍
സ്പെക്ട്രം: 40,000 കോടി ലഭിക്കുമെന്നു സര്‍ക്കാര്‍
Sunday, November 18, 2012 9:50 PM IST
ന്യൂഡല്‍ഹി: മൊബൈല്‍ സ്പെക്ട്രം ലൈസന്‍സ് ലേലത്തിലൂടെ സാമ്പത്തികവര്‍ഷം 40,000 കോടി രൂപ ഖജനാവിലേക്കു സമാഹരിക്കാനാകുമെന്നു കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

ഈയിടെ നടന്ന ലേലത്തില്‍ 9,407 കോടി രൂപ മാത്രമാണു ലഭിച്ചത്. ഇതു സര്‍ക്കാര്‍ വൃത്തങ്ങളെ നിരാശപ്പെടുത്തുകയും ചെയ്തു.

ലേലത്തിന്റെ തറവില വര്‍ധിച്ചതിനാല്‍ വന്‍കിട കമ്പനികള്‍ മിക്കതും ലേലത്തില്‍ വിട്ടുനിന്നതും തിരിച്ചടിയായി.

ഡല്‍ഹി, മുംബൈ, കര്‍ണാടകം, രാജസ്ഥാന്‍ എന്നീ സര്‍ക്കിളുകള്‍ പിടിക്കാന്‍ ഒരു കമ്പനിയും മുന്നോട്ടുവന്നില്ല. ഇവിടെ ജിഎസ്എം, സിഡിഎംഎ സ്പെക്ട്രമാണു ലേലത്തിനു വച്ചത്.

അടുത്തവര്‍ഷം മേയ് വരെയാണു ലേലം നടത്താനുള്ള അവസാന സമയം ടെലികോം റെഗുലേറ്ററി അഥോറിറ്റി നിശ്ചയിച്ചിരിക്കുന്നത്. 1800 മെഗാഹെട്സ് ജിഎസ്എം, 800 മെഗാഹെട്സ് സിഡിഎംഎ സ്പെക്ട്രം ലൈസന്‍സുകളാണു ലേലത്തിനു വച്ചത്. ഇനി അടുത്ത മേയ് മാസത്തിനു മുമ്പ് 900 മെഗാഹെട്സ് ബാന്‍ഡ് ലേലത്തിനു വയ്ക്കാനാകുമെന്നു സര്‍ക്കാര്‍ പ്രതീ ക്ഷിക്കുന്നു. പൊതുമേഖലാ കമ്പനികളായ ബിഎസ്എന്‍എല്‍, എംടിഎല്‍എന്‍ കമ്പനികള്‍ ഒഴികെ സ്വകാര്യ കമ്പനികള്‍ക്കായാണ് ലേലം നിശ്ചയിച്ചത്.


ലേലനടപടികള്‍ അവസാനിപ്പിക്കില്ലെന്നു ധനമന്ത്രി പി. ചിദംബരം വ്യക്തമാക്കിയിട്ടുണ്ട്. മൂന്നുതരത്തിലുള്ള സ്പെക്ട്രത്തിന്റെ ലേലത്തിലൂടെ 62,000 കോടി വിലമതിക്കുമെന്നാണു സര്‍ക്കാര്‍ കണക്കാക്കുന്നത്. ഈ തുകയുടെ പകുതി തറവിലയായി ലഭിക്കുകയാണെങ്കില്‍ 30,000 കോടി സമാഹരിക്കാനാകും. അങ്ങനെയെങ്കില്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.