കുതിരയിറച്ചി വിവാദം യൂറോപ്യന്‍ ഭക്ഷണ കമ്പനികളെ ഉലയ്ക്കുന്നു
Friday, February 15, 2013 10:42 PM IST
സ്വിറ്റ്സര്‍ലന്‍ഡ്: മാട്ടിറച്ചിയില്‍ കുതിരയിറച്ചി കലര്‍ത്തി വില്ക്കുന്നുവെന്ന ആരോപണം യൂറോപ്യന്‍ ഭക്ഷണ കമ്പനികളെ ഉലയ്ക്കുന്നു. വിഷയവുമായി നേരിട്ടു ബന്ധമില്ലാത്ത പാലുത്പന്ന കമ്പനിയായ നെസ്ലെ പോലും ഇതിന്റെ പേരില്‍ രംഗത്തിറങ്ങി. ഭക്ഷ്യവ്യവസായ മേഖലയുടെ വിശ്വാസ്യത ചോര്‍ത്തിക്കളയുന്നതാണു വിവാദമെന്നു നെസ്ലെ പറയുന്നു.

വിവാദം കുതിരയിറച്ചിയെച്ചൊല്ലിയുള്ളതാണെന്നതു ശരി. എന്നാല്‍ അതു ബാധിക്കുന്നതു മുഴുവന്‍ ഭക്ഷ്യോത്പന്ന കമ്പനികളുടെയും വിശ്വാസ്യതയെ ആണെന്നു കമ്പനി ചീഫ് എക്സിക്യൂട്ടീവ് പോള്‍ ബള്‍ക്കി പറഞ്ഞു. നെസ്ലെയുടെ കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തികറിപ്പോര്‍ട്ട് പുറത്തുവിടാന്‍ ചേര്‍ന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷിതവും ഗുണമേന്‍മയുള്ളതുമായ ഭക്ഷണം വിതരണം ചെയ്യുന്ന ഒട്ടേറെ കമ്പനികള്‍ക്കു ദോഷം ചെയ്യുന്നതാണ് വിവാദം.


യൂറോപ്യന്‍ ഭക്ഷണവിതരണ ശൃംഖലയെപ്പറ്റി ഫ്രഞ്ച് വിതരണ കമ്പനിയായ കോമിഗെല്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് മാട്ടിറച്ചി ഉത്പന്ന കമ്പനിയായ ഫിന്‍ഡസ് അവരുടെ ഉത്പന്നങ്ങള്‍ മുഴുവന്‍ വിപണിയില്‍ നിന്നു പിന്‍വലിക്കാന്‍ തീരുമാനിച്ചു. 2000ല്‍ ഫിന്‍ഡസിന്റെ ഉത്പന്നങ്ങളുടെ യൂറോപ്പിലെ വിതരണവകാശം നെസ്ലെയ്ക്കായിരുന്നു. പിന്നീട് സ്വിറ്റ്സര്‍ലന്‍ഡില്‍ മാത്രമാക്കി. സ്വിസ് ഫിന്‍ഡസിന്റെ ഉത്പന്നം അവിടത്തെ മാടുകളുടേതാണെന്നു കാണിച്ച് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലെ മുഴുവന്‍ ഇറച്ചിവിതരണവും കര്‍ശന നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.