പിന്നിട്ട സാമ്പത്തികവര്‍ഷം എയര്‍ ഇന്ത്യ നില മെച്ചപ്പെടുത്തി
പിന്നിട്ട സാമ്പത്തികവര്‍ഷം എയര്‍ ഇന്ത്യ നില മെച്ചപ്പെടുത്തി
Sunday, April 20, 2014 11:24 PM IST
നെടുമ്പാശേരി: കാര്യക്ഷമത വര്‍ധിപ്പിച്ച് പിന്നിട്ട 2013-14 സാമ്പത്തികവര്‍ഷം എയര്‍ ഇന്ത്യ വരുമാനനില ഏറെ മെച്ചപ്പെടുത്തി. ഓഡിറ്റു ചെയ്ത റിപ്പോര്‍ട്ട് ജൂണില്‍ പ്രസിദ്ധീകരിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം എയര്‍ ഇന്ത്യയുടെ വാര്‍ഷിക വരുമാനം 33,500 കോടി രൂപയായി ഉയര്‍ന്നു. യാത്രക്കാരില്‍ നിന്നു 14,300 കോടി രൂപ ലഭിച്ചു. ഈയിനത്തില്‍ 14.5 ശതമാനം വര്‍ധനയുണ്ട്. മറ്റു തലങ്ങളില്‍ നിന്ന് (ഓപ്പറേറ്റിംഗ് റവന്യൂ) 19,200 കോടി രൂപ കിട്ടി. ഇതില്‍ 19.6 ശതമാനം വര്‍ധന ഉണ്ടാക്കാന്‍ കഴിഞ്ഞു.

മൊത്തം നഷ്ടം 3,900 കോടി രൂപയായി കുറഞ്ഞു. 2012-13ല്‍ 5,100 കോടി രൂപയായിരുന്നു നഷ്ടം. 2011-12ല്‍ 7,100 കോടി രൂപ നഷ്ടമുണ്ടായി. 2014-15ല്‍ മൊത്തവരുമാനം 37,700 കോടി രൂപയായി ഉയരുമെന്നാണു പ്രതീക്ഷ. യാത്രക്കാരില്‍ നിന്ന് 16,400 കോടി രൂപയും ഓപ്പറേറ്റിംഗ് റവന്യൂ ഇനത്തില്‍ 21,300 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്.


എയര്‍ ഇന്ത്യയുടെ സഹസ്ഥാപനമായ എയര്‍ ഇന്ത്യ എക്സ്പ്രസിന് 2013-14ല്‍ 2,000 കോടി രൂപ വരുമാനമുണ്ട്. 2014-15ല്‍ 2,400 കോടി രൂപയാണു പ്രതീക്ഷിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റുകളില്‍ 75 ശതമാനം സീറ്റുകളിലും യാത്രക്കാര്‍ ഉണ്െടന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

എയര്‍ ഇന്ത്യ അടുത്തവര്‍ഷം പ്രവര്‍ത്തനശേഷി 9.2 ശതമാനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനായി ആറ് ഡ്രീം ലൈനര്‍ ബോയിംഗ് 787 വിമാനങ്ങളും അഞ്ച് എയര്‍ബസ് 320 വിമാനങ്ങളും എയര്‍ ഇന്ത്യ വാങ്ങും. ഇതോടൊപ്പം വിമാനങ്ങളില്‍ യാത്രക്കാരുടെ എണ്ണം 76.6 ശതമാനമായി ഉയര്‍ത്തും. കഴിഞ്ഞവര്‍ഷം ഇത് 74 ശതമാനമായിരുന്നു. ഇതുവഴി നിലവിലുള്ള വിമാനങ്ങളില്‍ തന്നെ യാത്രക്കാരുടെ എണ്ണം അഞ്ചു ശതമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണു കണക്കാക്കപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.