ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി പുതിയ ഉയരത്തിലേക്ക്
ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി പുതിയ ഉയരത്തിലേക്ക്
Sunday, April 20, 2014 11:25 PM IST
ന്യൂഡല്‍ഹി: നടപ്പുവര്‍ഷം രാജ്യത്തിന്റെ ഭക്ഷ്യ എണ്ണ ഇറക്കുമതി റിക്കാര്‍ഡ് പിന്നിടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് എണ്ണക്കുരുക്കളുടെ ഉത്പാദനം ഉയരുന്ന നിലവിലെ സാഹചര്യത്തിലും ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി ഉയരുമെന്ന് തന്നെയാണ് വിലയിരുത്തല്‍. സോയാബീന്‍, കടുക്, നിലക്കടല തുടങ്ങിയവയുടെ നേരിട്ടുള്ള ഉപഭോഗം എണ്ണ ഉത്പാദനത്തിനുള്ള ഇവയുടെ ലഭ്യത കുറച്ചു.

ഇതുമൂലം ആഭ്യന്തര വിപണിയിലെ ഭക്ഷ്യ എണ്ണ ഉത്പാദനം കുറഞ്ഞതാണ് ഇറക്കുമതി ഉയരാന്‍ കാരണമായത്. 2013 നവംബറില്‍ ആരംഭിച്ച് 2014 ഒക്ടോബറില്‍ അവസാനിക്കുന്ന എണ്ണ വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്തം എണ്ണ ഉപഭോഗത്തില്‍ ഇറക്കുമതി ചെയ്ത ഭക്ഷ്യ എണ്ണയുടെ വിഹിതം 65.3 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. മുന്‍വര്‍ഷം ഇത് 61.2 ശതമാനമായിരുന്നു. മുന്‍വര്‍ഷം 1.07 കോടി ടണ്ണിന്റേതായിരുന്ന ഭക്ഷ്യ എണ്ണ ഇറക്കുമതി ഈ വര്‍ഷം 1.18 കോടി ടണ്ണായി ഉയരുമെന്നും അമേരിക്കന്‍ കാര്‍ഷിക വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷം 57,500 കോടി രൂപയുടേതായിരുന്ന ഭക്ഷ്യ എണ്ണ ഇറക്കുമതി ഈ വര്‍ഷം 60,000 കോടി രൂപ പിന്നിടുമെന്നും കണക്കുകള്‍ വിലയിരുത്തുന്നു.

ഭക്ഷ്യ എണ്ണയുടെ ആഭ്യന്തര ഉത്പാദനം ഉയരാത്ത സാഹചര്യത്തില്‍ ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നത് സ്വാഭാവികം മാത്രമാണെന്നും വരും വര്‍ഷങ്ങളിലും ഇറക്കുമതി ഉയരുവാനാണ് സാധ്യതയെന്നും സോള്‍വന്റ് എക്സ്ട്രാക്റ്റേഴ്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി.വി. മേത്ത അഭിപ്രായപ്പെട്ടു.


ജനസംഖ്യാ വര്‍ധനയും ജീവിതനിലവാരം മെച്ചപ്പെടുന്നതിന്റെയും ഭാഗമായി ഭക്ഷ്യ എണ്ണയുടെ ഉപഭോഗത്തില്‍ പ്രതിവര്‍ഷം 8-9 ലക്ഷം ടണ്ണിന്റെ വര്‍ധനയുണ്ടാകുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭക്ഷ്യ എണ്ണയുടെ ആഭ്യന്തര ഉത്പാദനം 70-80 ലക്ഷം ടണ്ണില്‍ തുടരുകയാണെന്നും ആഭ്യന്തര ഉത്പാദനം മെച്ചപ്പെടുകയാണ് ഏക പോംവഴിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഭ്യന്തര ഭക്ഷ്യ എണ്ണയുടെ ഉത്പാദനം 2012-13 വര്‍ഷത്തില്‍ 75 ലക്ഷം ടണ്ണായിരുന്നെന്നും 2013-14 വര്‍ഷത്തില്‍ ഇതു 76 ലക്ഷം ടണ്ണായിരിക്കുമെന്നും ഇന്ത്യ റേറ്റിംഗ്സ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. 2013 നവംബര്‍ മുതല്‍ 2014 മാര്‍ച്ച് വരെയുള്ള ആദ്യ അഞ്ചുമാസ കാലയളവില്‍ ഇറക്കുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആറു ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിക്കൊണ്ട് 43 ലക്ഷം ടണ്ണായി കുറഞ്ഞെങ്കിലും എണ്ണക്കുരുക്കളുടെ ഉത്പാദനവും എണ്ണയെടുക്കലും സമൃദ്ധമായി നടക്കുന്ന കാലമായതിനാലാണിതെന്നും എന്നാല്‍ തുടര്‍ന്നുവരുന്ന ശുഷ്കമായ വിളവെടുപ്പ് കാലത്തില്‍ ഇറക്കുമതി ഉയരുകതന്നെ ചെയ്യുമെന്നും ജെമിനി എഡിബിള്‍ ആന്‍ഡ് ഫാറ്റ്സ് മാനേജിംഗ് ഡയറക്ടര്‍ പ്രദീപ് ചൌധരി അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.