സിയാല്‍ ഡ്യൂട്ടി ഫ്രീ വിറ്റുവരവ് 155 കോടി കവിയും
Friday, August 22, 2014 11:49 PM IST
നെടുമ്പാശേരി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) ഡ്യൂട്ടി ഫ്രീഷോപ്പില്‍ നടപ്പു സാമ്പത്തിക വര്‍ഷം 155.55 കോടി രൂപ വിറ്റുവരവ് പ്രതീക്ഷിക്കുന്നതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2013-14ല്‍ ഡ്യൂട്ടിഫ്രീയില്‍ നിന്നുള്ള വരവ് 138.41 കോടി രൂപയായിരുന്നു. 2021-22 ല്‍ വിറ്റുവരവ് 422 കോടി രൂപയാക്കാനാണ് സിയാല്‍ ലക്ഷ്യമിട്ടിട്ടുള്ളത്. സ്വാതന്ത്യ്രദിനത്തില്‍ മാത്രം 73 ലക്ഷം രൂപയുടെ (1.2 ലക്ഷം ഡോളര്‍) കച്ചവടം ഇവിടെ നടന്നു.

ഡ്യൂട്ടിഫ്രീഷോപ്പിന്റെ വികസനത്തിനും സാധനങ്ങളുടെ ലഭ്യതയ്ക്കും ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കാനും സിയാല്‍ പുതിയ സൌകര്യങ്ങള്‍ ഒരുക്കുന്നതായി എ.സി.കെ. നായര്‍ അറിയിച്ചു. 42,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഡ്യൂട്ടി ഫ്രീ ഗോഡൌണ്‍ പുതുതായി ഉണ്ടാക്കിയിട്ടുണ്ട്. 14 കോടി രൂപയാണ് ഇതിനു ചെലവഴിച്ചത്. മൂന്നു മാസത്തെ വില്‍പനയ്ക്കുള്ള സാധനങ്ങള്‍ ഇതില്‍ സൂക്ഷിക്കാന്‍ കഴിയും. ഓരോ സാധനങ്ങളും കേടുവരാതെ നിശ്ചിത ഊഷ്മാവില്‍ വയ്ക്കാനുള്ള സൌകര്യവുമുണ്ട്.


നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ അന്താരാഷ്ട്ര ടെര്‍മിനലില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ വിസ്തീര്‍ണം 35,000 ചതുരശ്ര അടിയായിരിക്കുമെന്ന് എക്സി. ഡയറക്ടര്‍ എ.എം. ഷബീര്‍ പറഞ്ഞു. 25,000 ചതുരശ്ര അടി അറൈവല്‍ ഭാഗത്തും 10,000 അടി ഡിപ്പാര്‍ച്ചര്‍ ഭാഗത്തുമായിരിക്കും. വരുന്ന യാത്രക്കാര്‍ക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ നടുവിലൂടെ പോകാവുന്ന സൌകര്യം ഉണ്ടാകും. പത്രസമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ സുനില്‍ ചാക്കോ, സീനിയര്‍ മാനേജര്‍ ജേക്കബ് ഏബ്രഹാം എന്നിവരും സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.