വെളിച്ചെണ്ണ വിലയില്‍ വന്‍ ഇടിവ്; സ്വര്‍ണം തിരിച്ചുവരവ് നടത്തുന്നു
Monday, September 1, 2014 10:23 PM IST
വിപണി വിശേഷം / കെ.ബി ഉദയഭാനു

കൊച്ചി: വെയര്‍ ഹൌസില്‍ കെട്ടികിടക്കുന്ന ആറായിരം ടണ്‍ കുരുമുളക് റീലിസിന് നീക്കം വാരാന്ത്യം ഉത്പന്നവില ഇടിച്ചു. റബര്‍ കര്‍ഷകര്‍ നിലനില്‍പ്പ് ഭീഷണിയില്‍, രണ്ട് ലക്ഷം ടണ്ണിന്റെ റബര്‍ സ്റ്റോക്ക് തായ്ലന്‍ഡ് കര്‍ഷകരുടെ ഉറക്കം കൊടുത്തി. ഓണത്തിനു മുമ്പേ വെളിച്ചെണ്ണ വിലയില്‍ വന്‍ ഇടിവ്. ആഭരണ വിപണിയില്‍ സ്വര്‍ണം തിരിച്ചു വരവ് കാഴ്ചവെച്ചു.

റബര്‍

ആഗോള റബര്‍ കര്‍ഷകരും അവരുടെ കുടുംബങ്ങളും നിലനില്‍പ്പ് ഭീഷണിയില്‍. അഞ്ചു വര്‍ഷത്തിനിടയിലെ താഴ്ന്ന നിലവാരത്തിലാണ് ഇന്ത്യന്‍ മാര്‍ക്കറ്റ്. വിപണി പ്രതിന്ധിയിലൂടെ ഇഴഞ്ഞു നീങ്ങുവേ തായ്ലന്‍ഡിലെ സൈനിക ഭരണകൂടം കരുതല്‍ ശേഖരത്തിലെ റബര്‍ വില്പനയ്ക്ക് ഇറക്കുമെന്ന് പ്രഖ്യാപിച്ചു. 2.10 ലക്ഷം ടണ്ണിന്റെ വന്‍ സ്റ്റോക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തുന്നതിനാലാണ് വില്പനയ്ക്ക് തുനിഞ്ഞത്. നേരത്തെ വിപണിയിലെ പ്രതിസന്ധികള്‍ കണക്കിലെടുത്ത് ആഭ്യന്തര തലത്തില്‍ തന്നെ ഈ ചരക്ക് ഉപയോഗിക്കാന്‍ മാറ്റിവെക്കുമെന്നാണ് വ്യക്തമായിരുന്നത്.

എന്നാല്‍ പുതിയ വാര്‍ത്തകളെ തുടര്‍ന്ന് ലോക വിപണിയില്‍ ഒരുക്കല്‍ക്കുടി റബറിനു തിരിച്ചടിനേരിട്ടു. അതേ സമയം കര്‍ഷക സംഘടനകള്‍ ഇത് സംബന്ധിച്ച് പുനര്‍ചിന്തനം നടത്തമെന്ന ആവശ്യം ഭരണകൂടത്തിനു മുന്നില്‍ നിരത്തിയതിനെതുടര്‍ന്ന് വില്പനയില്‍ നിന്ന് താത്കാലികമായി അവര്‍ പിന്‍മാറി.

റബറിന്റെ വില തകര്‍ച്ചമൂലം സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ടാപ്പിംഗ് നിര്‍ത്തി. ടയര്‍ വ്യവസായികള്‍ പിന്നിട്ട നാലുമാസത്തിനിടയില്‍ ഒരു ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി നടത്തിയതിനാല്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്ന് ചരക്ക് എടുക്കുന്നില്ല. ആര്‍എസ്എസ് നാലാം ഗ്രേഡ് 12,900 രൂപയില്‍ നിന്ന് 12,800 ലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് 12,400 ല്‍ നിന്ന് 12,100 രൂപയായി. ഒട്ടുപാലിനു 300 രൂപ കുറഞ്ഞ് 8000 ലേക്ക് താഴ്ന്നപ്പോള്‍ ലാറ്റക്സ് വില 500 രൂപ ഇടിഞ്ഞ് 8,500 രൂപയായി.

ആഗസ്റ്റ് അവധിയുടെ സെറ്റില്‍മെന്റ് കഴിഞ്ഞതോടെ ടോക്കോം എക്സ്ചേഞ്ചില്‍ റബര്‍ കരുത്തുനേടാനുള്ള നീക്കങ്ങള്‍ തുടങ്ങി. വിപണിയുടെ അടിയോഴുക്ക് വിലയിരുത്തയാല്‍ 194 യെന്നില്‍ നീങ്ങുന്ന ഡിസംബര്‍ അവധി 212 യെന്നിലേക്ക് ഉയരാം.

കുരുമുളക്

കുരുമുളകിന്റെ ലഭ്യത വരും ദിനങ്ങളില്‍ വര്‍ധിക്കുമെന്ന സൂചന വാരാന്ത്യം വില തകര്‍ച്ചയ്ക്ക് ഇടയാക്കി. ഗുണമേന്മ പ്രശ്നത്തെ തുടര്‍ന്ന് വെയര്‍ ഹൌസില്‍ കെട്ടിക്കിടക്കുന്ന 6,000 ടണ്‍ കുരുമുളക് റീലിസിംഗ് സംബന്ധിച്ച സൂചനകള്‍ വിപണിയെ പിടിച് ഉലച്ചു. ശനിയാഴ്ച 600 രൂപ ഇടിഞ്ഞ് ഗാര്‍ബിള്‍ഡ് കുരുമുളക് 72,400 രൂപയായി.

ഇതിനിടയില്‍ ശ്രീലങ്കയില്‍ നിന്നും വിയറ്റ്നാമില്‍ നിന്നും എത്തിച്ച ചരക്ക് കുരുമുളക് വിറ്റുമാറാന്‍ ഇറക്കുമതി ലോബി മത്സരിച്ചു. ശ്രീലങ്കന്‍ ചരക്ക് കിലോ 700-730 രൂപയ്ക്കും വിയറ്റ്നാം ചരക്ക് 630-650 രൂപയ്ക്കും വില്പന നടന്നു. ആഗോള വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിനു 12,400 ഡോളറാണ്.

ഹൈറേഞ്ചില്‍ നിന്ന് പ്രതിവാരം 50 ടണ്‍ കുരുമുളക് ടെര്‍മിനല്‍ വിപണിയില്‍ വില്പനയ്ക്ക് എത്തുന്നുണ്ട്. ഇതിനിടയില്‍ കാലവര്‍ഷം അനുകൂലമായതിനാല്‍ അടുത്ത സീസണില്‍ വിളവ് ഉയരുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കുരുമുളക് കൊടികളില്‍ തിരികള്‍ ഇട്ടു തുടങ്ങിയെങ്കിലും തുലാവര്‍ഷം ചതിച്ചില്ലെങ്കില്‍ ഉത്പാദനത്തില്‍ പതിനഞ്ച് ശതമാനം വരെ വര്‍ധിക്കാം.

ഇതിനിടയില്‍ പുതിയ കുരുമുളക് വില്പനയ്ക്ക് ഇറക്കാനുള്ള തയാറെടുപ്പിലാണ് ഇന്തോനേഷ്യ. അടുത്ത മാസം ബ്രസീലിലും വിളവെടുപ്പിനു തുടക്കം കുറിക്കും. ഇന്തനേഷ്യയില്‍ ഉത്പാദനം കുറയുമെന്നാണ് ആദ്യവിലയിരുത്തല്‍. അതേ സമയം ബ്രസീലില്‍ വിളവ് 30,000 ടണ്ണിനാണ് പ്രതീക്ഷിക്കുന്നത്.


ഏതായാലും ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷ വേളയിലെ ആവശ്യങ്ങള്‍ക്ക് വേണ്ട ചരക്ക് ആഗോള വിപണിയില്‍ വരുംമാസങ്ങളില്‍ എത്തുമെന്ന് സാരം. അതായത് ഇന്ത്യയിലേക്ക് ഇറക്കുമതി രാജ്യങ്ങള്‍ തിരിയാനുള്ള സാധ്യതകള്‍ക്ക് വീണ്ടും മങ്ങലേല്‍ക്കും. മുക്കാല്‍ ലക്ഷം രൂപയുടെ റിക്കാര്‍ഡ് വിപണി പുതുക്കുന്നതിനു വേണ്ടി കാത്തിരിക്കേണ്ടതായി വരാം.

ഏലക്കാ


ഏലം വിളവെടുപ്പ് മുന്നേറിയെങ്കിലും കര്‍ഷകരുടെ കണക്ക് കൂട്ടലുകള്‍ക്കൊത്ത് വിളവ് ഉയര്‍ന്നില്ല. കാലാവസ്ഥ വ്യതിയാനങ്ങളും കീടബാധകളുമെല്ലാം ഏലത്തെ ബാധിച്ചിട്ടുണ്ട്. രാജ്യം ഉത്സവ സീസണിണായതിനാല്‍ ലോക്കല്‍ ഡിമാന്‍ഡ്വര്‍ധിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും ആവശ്യക്കാരുണ്ട്. അവധി വ്യാപാരത്തില്‍ എംസിഎക്സില്‍ ഏലം സെപ്റ്റബര്‍ അവധിക്ക് മുന്‍വാരം സുചിപ്പിച്ച 940 ലെ സപ്പോര്‍ട്ട് നിലനിര്‍ത്തി 944 രൂപയില്‍ വ്യാപാരം അവസാനിച്ചു. പ്രതിദിന ചാര്‍ട്ടില്‍ ഏലം അല്‍പം ദുര്‍ബലാവസ്ഥയിലാണ്.

അതേ സമയം ലോംഗ് ടേം ചാര്‍ട്ടില്‍ ബുള്ളിഷ് ട്രന്റിലും. ഏലത്തിനു 970 ലും 1020 ലും പ്രതിരോധമുണ്ട്. ഉത്പന്നത്തിനു താങ്ങ് 910 ലും 890 രൂപയിലുമാണ്.

ചുക്ക്

ചുക്ക് വിലയില്‍ മാറ്റമില്ല. ആഭ്യന്തര, വിദേശ ഓര്‍ഡറുകളെത്തുമെന്ന പ്രതീക്ഷയിലാണ് കാര്‍ഷിക മേഖല. അതേ സമയം കര്‍ണാടകത്തില്‍ നിന്ന് ഉയര്‍ന്ന അളവില്‍ ചുക്ക് വില്പനയ്ക്ക് ഇറങ്ങി. മീഡിയം ചുക്ക് 31,000 രൂപയിലും ബെസ്റ്റ് ചുക്ക് 32,500 രൂപയിലുമാണ്.

നാളികേരം

അതെ, മുന്‍വാരം സൂചിപ്പിച്ച പോലെ നാളികേര കര്‍ഷകരുടെ ഓണ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയാണോ? ഓണവേളയില്‍ വെളിച്ചെണ്ണയ്ക്ക് എറ്റവും ഉയര്‍ന്ന വില ലഭിക്കുമെന്ന കണക്കുക്കൂട്ടലുകള്‍ കാറ്റില്‍ പറത്തിക്കൊണ്ട് വിപണി തളരുകയാണ്. കാങ്കയത്തെ വന്‍കിട കൊപ്രയാട്ട് വ്യവസായികള്‍ സ്റ്റോക്കുള്ള എണ്ണ വിറ്റുമാറാന്‍ കണിക്കുന്ന തിടുക്കം മൂലം കേരളത്തിലും വില ഇടിഞ്ഞു.

വാരാന്ത്യം തമിഴ്നാട്ടില്‍ വെളിച്ചെണ്ണ 15,000 രുപയിലാണ്. കോഴിക്കോട് എണ്ണ വില 900 രൂപ ഇടിഞ്ഞ് 16,800 രൂപയായി. കൊച്ചയില്‍ 400 രൂപ കുറഞ്ഞ് 16,200 ലും ക്ളോസിംഗ് നടന്നു. പാമോയില്‍ മൊത്ത വിപണിയില്‍ 5,130 രൂപയായി ഇടിഞ്ഞു.

ഓണാവശ്യങ്ങള്‍ മുന്‍നിര്‍ത്തി വലിയോരു വിഭാഗം വ്യാപാരികളും പാമോയിലിനെയാണ് ആശ്രയിക്കുന്നത്. വെളിച്ചെണ്ണ കിലോ 170 രൂപയിലും പാമോയില്‍ 70 രൂപയിലുമാണ്.

ജാതിക്ക

ജാതിക്ക വില സ്റ്റെഡിയായി നീങ്ങി. വ്യവസായിക ഡിമാന്‍ഡ് അല്‍പം കുറഞ്ഞതിനു പിന്നില്‍ ഇറക്കുമതിയാണെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തമായ ചിത്രത്തിനായി അല്‍പം കാത്തിരിക്കാം. ജാതിക്ക തൊണ്ടന്‍ 200-270 രൂപ, തൊണ്ടില്ലാത്തത് 400-475, ജാതിപത്രി 700-800 രൂപയിലും നിലകൊണ്ടു.

സ്വര്‍ണം

കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. പവന്‍ 21,920 രൂപയില്‍ നിന്ന് 21,120 ലേക്ക് കയറി. പവനു 200 രൂപയുടെ നേട്ടം. ഒരു ഗ്രാമിന്റെ വില 2,645 രൂപ. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിനു 1,287 ഡോളറിലാണ്. 1,305-1,310 ഡോളറിലേക്ക് തിരിച്ചു കയറിയാല്‍ വില്പനക്കാര്‍ പിടിമുറുക്കും.

സാങ്കേതിക വശങ്ങള്‍ ദുര്‍ബലമാക്കുന്ന സാഹചര്യത്തില്‍ താഴ്ന്ന റേഞ്ചിലേക്ക് വരുംമാസങ്ങളില്‍ മഞ്ഞലോഹം പരീക്ഷണം നടത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.