മല്യ തന്നിഷ്ടക്കാരനായ കുടിശികക്കാരന്‍ തന്നെ: യൂണിയന്‍ ബാങ്ക്്
മല്യ തന്നിഷ്ടക്കാരനായ കുടിശികക്കാരന്‍ തന്നെ: യൂണിയന്‍ ബാങ്ക്്
Tuesday, September 2, 2014 10:07 PM IST
കോല്‍ക്കത്ത: കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ചെയര്‍മാന്‍ വിജയ് മല്യയെയും മൂന്നു ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെയും യൂണിയന്‍ ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്ത തന്നിഷ്ടക്കാരായ കുടിശികക്കാരായി പ്രഖ്യാപിച്ചു. യൂണിയന്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദീപക് നരംഗ് ആണ് ഇക്കാര്യം അറിയിച്ചത്.

മല്യയെക്കൂടാതെ എ. കെ. ഗാംഗലി, സുഭാഷ് ഗുപ്ത, രവി നെടുങ്ങാടി എന്നിവരാണു ലിസ്റിലുള്ളത്. മല്യയോടു നേരിട്ടോ കമ്പനി പ്രതിനിധി വഴിയോ ബാങ്കിനു മുന്നില്‍ ഹാജരാകണമെന്നു കഴിഞ്ഞ ആഴ്ച നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേ അദ്ദേഹം കോല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കോടതി അതു തള്ളി.

തുടര്‍ന്നാണ് ബാങ്ക് മനഃപൂര്‍വം കുടിശികവരുത്തുന്ന വായ്പക്കാരായി പ്രഖ്യാപിച്ചത്. ബാങ്കുമായി ചര്‍ച്ച നടത്തുന്നതിനു തന്റെ അഭിഭാഷകനെ അനുവദിക്കണമെന്ന അപേക്ഷയും കോടതി തള്ളിയിരുന്നു. ഇങ്ങനെ പ്രഖ്യാപനത്തിനു വിധേയനാകുന്ന കുടിശികക്കാരന്‍ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകംബാങ്കിനു മുന്നില്‍ ഹാജരായി വിശദീകരണം നടത്തണമെന്നാണു റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശം. തിരിച്ചടയ്ക്കാന്‍ കഴിവുണ്െടങ്കിലും മനഃപൂര്‍വം അതു ചെയ്യാതിരിക്കുകയും ഫണ്ട് മറ്റാവശ്യങ്ങള്‍ക്കായി തിരിച്ചുവിടുകയും ചെയ്യുന്നതിനൊപ്പം ദാതാവിന്റെ അറിവു കൂടാതെ വായ്പയ്ക്ക് ഈടായി സമര്‍പ്പിച്ചിരിക്കുന്ന സ്ഥാവര ജംഗമ സ്വത്തു വില്‍ക്കുകയോ ചെയ്യുന്ന വായ്പക്കാരനെയാണു ഈരീതിയില്‍ പ്രഖ്യാപിക്കുന്നത്.


മനഃപൂര്‍വം കുടിശികവരുത്തുന്ന തന്നിഷ്ടക്കാരായ ഇക്കൂട്ടര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് മറ്റൊരു ബാങ്കില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ ലഭിക്കുകയില്ല. മാത്രമല്ല, കൊടുത്ത വായ്പ തിരിച്ചുപിടിക്കുന്നതിനായി നിയമപരമായ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യും. 350 കോടി രൂപയാണു കിംഗ്ഫിഷറിനു വായ്പ കൊടുത്തത്. ഇതു കൂടാതെ 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 7500 കോടി രൂപ വായ്പ അനുവദിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.