എന്‍എസ്ഇഎലിനെ എഫ്ടിഐഎലില്‍ ലയിപ്പിക്കുന്നതിന്റെ കരട് പുറത്തിറക്കി
Thursday, October 23, 2014 12:30 AM IST
ന്യൂഡല്‍ഹി: വിവാദ കമ്പനിയായ നാഷണല്‍ സ്പോട് എക്സ്ചേഞ്ച് ലിമിറ്റഡിനെ ഫിനാന്‍ഷ്യല്‍ ടെക്നോളജീസില്‍ ലയിപ്പിക്കുന്നതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവിന്റെ കരട് കോര്‍പറേറ്റ്കാര്യ മന്ത്രാലയം പുറത്തിറക്കി.

ലയനം സംബന്ധിച്ച കാര്യത്തില്‍ കമ്പനികളില്‍ നിന്നും കമ്പനിക്കു കടം നല്‍കിയവരില്‍ നിന്നുമുള്ള നിര്‍ദേശങ്ങളും ആക്ഷേപങ്ങളും രണ്ടു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടു കമ്പനികള്‍ തമ്മിലുള്ള ഈ ലയയം 1956ലെ കമ്പനി നിമയപ്രകാരം 396-ാം സെക്ഷന്റെ പരിധിയില്‍ നടപ്പിലാക്കാവുന്നതാണെന്നും പൊതു താത്പര്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള തീരുമാനമാണ് ഇതിലുണ്ടായതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.


സാമ്പത്തികകാര്യ വകുപ്പും മാര്‍ക്കറ്റ് കമ്മീഷനും സമര്‍പ്പിച്ച പദ്ധതിപ്രകാരം ഓഹരി ഉടമകളുടെയും കടം നല്‍കിയവരുടെയും ഉത്തമ താത്പര്യം സംരക്ഷിച്ചുകൊണ്ടാണ് എന്‍എസ്ഇഎല്‍-എഫ്ടിഐഎല്‍ ലയനം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്നു മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ എഫ്ടിഐഎല്‍ കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ എന്‍എസ്ഇഎലിന്റെ ബാധ്യതയായ 5,600 കോടി രൂപ കൂടി ഉള്‍പ്പെടുത്തുമെന്നും മുന്‍കാല പ്രാബല്യത്തോടെയാവും ഇതു കണക്കാകുകയെന്നും ഉത്തരവില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.