പാചകവാതക സബ്സിഡി: സമ്പന്നരെ ഒഴിവാക്കുന്ന കാര്യം പരിഗണനയിലെന്ന് ജെയ്റ്റ്ലി
പാചകവാതക സബ്സിഡി: സമ്പന്നരെ ഒഴിവാക്കുന്ന കാര്യം പരിഗണനയിലെന്ന് ജെയ്റ്റ്ലി
Saturday, November 22, 2014 11:53 PM IST
ന്യൂഡല്‍ഹി: പാചകവാതക സബ്സിഡി ലഭിക്കുന്നവരില്‍ നിന്നു സമ്പന്നരെ ഒഴിവാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.

അടുത്തതായി രാജ്യത്തിനെടുക്കേണ്ട പ്രധാന തീരുമാനം ഇതാണെന്നും താന്‍ അടക്കമുള്ളവര്‍ക്ക് പാചകവാതക സബ്സിഡിക്ക് അര്‍ഹതയുണ്േടാ എന്ന കാര്യമാണു പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സബ്സിഡിക്ക് അര്‍ഹതയുള്ളവര്‍ ആരൊക്കെയാണ് എന്ന കാര്യത്തില്‍ എത്രയും വേഗം തീരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഉപഭോക്താക്കള്‍ക്ക് 414 രൂപ സബ്സിഡി നിരക്കില്‍ 12 സിലിണ്ടറുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. നിലവില്‍ ഇതിനു മുകളില്‍ ആവശ്യമുള്ളവര്‍ മാത്രമാണ് വിപണിവിലയായ 880 രൂപയ്ക്ക് പാചകവാതകം വാങ്ങുന്നത്.


ശക്തമായ രാഷ്ട്രീയനേതൃത്വത്തിന്‍ കീഴില്‍ പ്രയാസകരമായ തീരുമാനങ്ങള്‍ പോലും ലളിതമായിത്തീരുമെന്നും ഇതിനായി കാലങ്ങള്‍ കാത്തിരിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. കല്‍ക്കരിയുടെയും സ്പെക്ട്രത്തിന്റെയും പ്രകൃതിവാതകത്തിന്റെയും ഡീസല്‍ വില നിയന്ത്രണത്തിന്റെയും കാര്യങ്ങളില്‍ ഉണ്ടായ തീരുമാനങ്ങള്‍ ഇതിന് ഉദാഹരണമാണ്.

കാലങ്ങളായി ചിലര്‍ തീരാപ്രശ്നങ്ങളായി കൊണ്ടുനടന്ന കാര്യങ്ങളാണ് ഇവയെല്ലാം. തുടര്‍ന്നും ഇത്തരം കാര്യങ്ങളില്‍ ഇതേ നയം അവലംബിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാധന-സേവന നികുതി സംബന്ധിച്ച ഭേദഗതി 24ന് ആരംഭിക്കുന്ന അടുത്ത ലോക്സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.